ടോക്യോയില്‍ 100 മീറ്റർ രാജാവ് ആരാവും? പ്രവചനവുമായി ഉസൈന്‍ ബോള്‍ട്ട്

By Web TeamFirst Published Jun 26, 2021, 12:43 PM IST
Highlights

ബോൾട്ടിന്‍റെ പിൻഗാമി ആരെന്നറിയാനുള്ള ആകാംക്ഷയിലാണ് കായികലോകം

ടോക്യോ: സ്പ്രിന്‍റ് ഇതിഹാസം ഉസൈൻ ബോൾട്ടിന്‍റെ അസാന്നിധ്യമായിരിക്കും ടോക്യോ ഒളിംപിക്സിന്‍റെ എറ്റവും വലിയ ചർച്ച. ബോൾട്ടിന്‍റെ പിൻഗാമി ആരെന്നറിയാനുള്ള ആകാംക്ഷയിലാണ് കായികലോകം. എന്നാൽ ടോക്യോയിൽ ആര് സ്വർണം നേടുമെന്ന് ബോൾട്ട് ഇപ്പോഴേ പ്രവചിച്ചുകഴിഞ്ഞു.

2008 ബെയ്‍ജിംഗ്, 2012 ലണ്ടൻ, 2016 റിയോ ഡി ജനീറോ എന്നീ മൂന്ന് ഒളിംപിക്സിലും 100, 200 മീറ്ററുകളിൽ ഒറ്റ വിജയിയേ ഉണ്ടായിരുന്നുള്ളൂ. ഉസൈൻ ബോൾട്ട് ട്രാക്കിലുണ്ടെങ്കിൽ രണ്ടാം സ്ഥാനം ആ‍ർക്ക് എന്നറിയാനായിരുന്നു കൗതുകം. ടോക്യോയിൽ ട്രാക്കുണരുമ്പോൾ ലോകത്തിലെ വേഗമേറിയ മനുഷ്യൻ ആരെന്നറിയാനുള്ള കായികലോകത്തിന്‍റെ ആകാംക്ഷ തിരിച്ചെത്തുകയാണ്. അമേരിക്കൻ സ്പ്രിന്‍റർ ട്രെയ്‍വോൺ ബ്രോമെൽ 100 മീറ്ററിൽ തന്‍റെ പിൻഗാമിയാവുമെന്നാണ് ബോൾട്ടിന്‍റെ പ്രവചനം.

അമേരിക്കയിലെ ഒളിംപിക്സ് യോഗ്യതാ മീറ്റിൽ 9.80 സെക്കൻഡിൽ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്‍താണ് ബ്രോംവെൽ ടോക്യോയിൽ എത്തുന്നത്. റിയോ ഒളിംപിക്സിന് ശേഷം 100 മീറ്ററിലെ ഏറ്റവും മികച്ച നാലാമത്തെ സമയമാണിത്. 9.77 സെക്കൻഡാണ് ബ്രോംവെല്ലിന്‍റെ കരിയർ ബെസ്റ്റ്. ഇതുകൊണ്ടുതന്നെ 2009ലെ ലോക ചാമ്പ്യൻഷിപ്പിലെ 100 മീറ്ററിൽ താൻ കുറിച്ച 9.58 സെക്കൻഡിന്‍റെ റെക്കോർഡിന് ടോക്യോയിൽ ഇളക്കം തട്ടില്ലെന്ന് ബോൾട്ടിന് ഉറപ്പാണ്. 200 മീറ്ററിൽ 19.19 സെക്കൻഡാണ് ബോൾട്ടിന്‍റെ ലോകറെക്കോ‍ർഡ്.

എട്ട് ഒളിംപിക് സ്വർണം നേടിയിട്ടുള്ള ഉസൈന്‍ ബോൾട്ട് 2017ലാണ് വിരമിച്ചത്. ഇതിന് ശേഷം ഫുട്ബോളിലും ഒരു കൈ നോക്കിയിരുന്നു ഇതിഹാസ സ്‍പ്രിന്‍റർ. 

ഇംഗ്ലണ്ട് പര്യടനം: ഇടവേള ആഘോഷമാക്കാന്‍ കോലിപ്പട; പദ്ധതികളിങ്ങനെ

തോല്‍വി അറിയാതെയുള്ള കുതിപ്പ്; സ്വന്തം റെക്കോര്‍ഡ് തിരുത്താന്‍ ഇറ്റലി

വിജയം തുടരാന്‍ അസൂറികള്‍; പ്രതിരോധിക്കാന്‍ ഓസ്ട്രിയ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!