
ന്യൂയോർക്ക്: യു.എസ് ഓപ്പൺ ടെന്നീസ് ടൂർണമെന്‍റിനിടെ വിചിത്രമായ പരാതിയുമായി പ്രമുഖ താരങ്ങൾ. മത്സരവേദിയായ ന്യൂയോർക്കിലെ ഫ്ലഷിങ് മെഡോസിലെ കോർട്ടുകളിൽ കഞ്ചാവിന്‍റെ രൂക്ഷഗന്ധം പടരുന്നത് തങ്ങൾക്ക് വലിയ രീതിയിൽ പ്രയാസമുണ്ടാക്കുന്നു എന്നാണ് താരങ്ങൾ ഉന്നയിച്ചിരിക്കുന്ന പരാതി. ബ്രിട്ടനില്‍ നിന്നുള്ള താരങ്ങളാണ് പരാതിയുമായി ആദ്യം രംഗത്തെത്തിയത്. ബ്രിട്ടീഷ് താരങ്ങളായ കാറ്റി ബൗള്‍ട്ടര്‍, ഫ്രാന്‍ ജോണ്‍സ്, ഹാരിയറ്റ് ഡാര്‍ട്ട് എന്നിവരാണ് കോര്‍ട്ടിലെ കഞ്ചാവിന്‍റെ ഗന്ധം തിരിച്ചറിഞ്ഞത്.
പരിശീലന സമയത്തും മത്സരങ്ങൾക്കിടയിലും കഞ്ചാവിന്‍റെ മണം അനുഭവപ്പെടുന്നുണ്ടെന്നും ഇത് മത്സരത്തിലെ ഏകാഗ്രതയെ ബാധിക്കുന്നുണ്ടെന്നും ബ്രിട്ടീഷ് താരം കെയ്റ്റി ബോൾട്ടർ വ്യക്തമാക്കി. ബോൾട്ടർക്ക് പുറമെ മറ്റു പ്രമുഖ താരങ്ങളും സമാനമായ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ടെന്നീസ് സെന്‍ററിന് സമീപമുള്ള പാർക്കിൽ ആളുകൾ കഞ്ചാവ് ഉപയോഗിക്കുന്നതാണ് കോർട്ടുകളിലേക്ക് ദുർഗന്ധം പടരാൻ കാരണമാകുന്നത്. ന്യൂയോർക്കിൽ 21 വയസ്സിന് മുകളിലുള്ളവർക്ക് കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാണ്. എന്നാൽ യു.എസ് ഓപ്പൺ നടക്കുന്ന ടെന്നീസ് സെന്‍റർ പരിസരത്ത് പുകവലിയോ ലഹരി ഉപയോഗമോ അനുവദനീയമല്ല.
അതേസമയം, ടെന്നീസ് കോർട്ടിനും ഗ്രൗണ്ടിനും പുറത്തുനടക്കുന്ന കാര്യങ്ങളിൽ തങ്ങൾക്ക് യാതൊരുവിധ നിയന്ത്രണവുമില്ലെന്ന് യു.എസ് ടെന്നീസ് അസോസിയേഷൻ വ്യക്തമാക്കി. മുൻ വർഷങ്ങളിലും ചില താരങ്ങൾ സമാനമായ പരാതി ഉന്നയിച്ചിരുന്നെങ്കിലും ഇത്തവണ ഇത് കൂടുതൽ ചർച്ചയായിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക