കഠിനാധ്വാനത്തിന് ശേഷം ലുസെയ്നിൽ സീസണിലെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയതോടെ മികച്ച ഫോമിലേക്ക് തിരിച്ചെത്തുകയാണെന്ന് എനിക്ക് തോന്നിയിരുന്നു.

ദില്ലി: ഏഷ്യൻ ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ സ്വർണ്ണ പ്രതീക്ഷയും ഒളിമ്പിക് മെഡൽ ജേതാവുമായ നീരജ് ചോപ്ര ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പിന്മാറി. കണങ്കാലിനേറ്റ പരിക്കിനെത്തുടർന്നാണ് ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് ഉൾപ്പെടെയുള്ള വരാനിരിക്കുന്ന പ്രധാന ടൂർണമെന്‍റുകളിൽ നിന്നും നീരജ് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. ലുസെയ്ൻ ഡയമണ്ട് ലീഗിൽ 88.05 മീറ്റർ എറിഞ്ഞ് സീസണിലെ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് നീരജിന് പരിക്കേറ്റത്.

തന്‍റെ ഇൻസ്റ്റാഗ്രാം പേജിലൂടെ നീരജ് തന്നെയാണ് സീസണിൽ നിന്നും പിന്മാറുന്ന വിവരം കായിക പ്രേമികളെ അറിയിച്ചത്. കഠിനാധ്വാനത്തിന് ശേഷം ലുസെയ്നിൽ സീസണിലെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയതോടെ മികച്ച ഫോമിലേക്ക് തിരിച്ചെത്തുകയാണെന്ന് എനിക്ക് തോന്നിയിരുന്നു. എന്നാൽ നിർഭാഗ്യവശാൽ, പരിശീലനത്തിനിടെ ആങ്കിളിലെ ലിഗമെന്‍റിന് പരിക്കേറ്റു. ഡോക്ടർമാരുമായും ടീം അംഗങ്ങളുമായും സംസാരിച്ച ശേഷമാണ് ഈ സീസണിലെ ബാക്കി മത്സരങ്ങളിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചത്. താളം കണ്ടെത്തുന്ന സമയത്ത് ഇങ്ങനെയൊരു തിരിച്ചടിയുണ്ടായത് നിരാശാജനകമാണ്. എങ്കിലും തിരിച്ചടികൾ കായികജീവിതത്തിന്റെ ഭാഗമാണ്. പൂർണ്ണ കായികക്ഷമത വീണ്ടെടുത്ത് കൂടുതൽ കരുത്തോടെ തിരിച്ചെത്തുകയാണ് ഇനി എന്റെ ലക്ഷ്യം-നീരജ് കുറിച്ചു.

View post on Instagram

പിന്മാറ്റത്തോടെ ഏഷ്യൻ ഗെയിംസിനൊപ്പം നേരത്തെ യോഗ്യത ഉറപ്പാക്കി ഡയമണ്ട് ലീഗ് ഫൈനലും നീരജിന് നഷ്ടമാകും. ഏഷ്യൻ ഗെയിംസിൽ അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ ഉറപ്പായ മെഡൽ പ്രതീക്ഷകൾക്കേറ്റ വലിയ തിരിച്ചടിയാണ് നീരജിന്‍റെ ഈ പിന്മാറ്റം. കഴിഞ്ഞ രണ്ട് ഏഷ്യൻ ഗെയിംസിലും നീരജ് ഇന്ത്യക്കായി സ്വർണം നേടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക