ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലുടനീളം ശാരീരിക അസ്വസ്ഥതകളോട് പോരാടിയാണ് 39-കാരനായ ജോക്കോവിച്ച് കളിച്ചത്. ന്യൂയോർക്കിലെ കടുത്ത ചൂടും ഈർപ്പവും ജോക്കോവിച്ചിനെ തളർത്തി.
ന്യൂയോർക്ക്: ഇരുപത്തിയഞ്ചാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണിൽ അവിശ്വസനീയ തോൽവി. ആദ്യ റൗണ്ട് പോരാട്ടത്തിൽ അർജന്‍റീനയുടെ മരിയാനോ നവോനെയോട് അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് നാലാം സീഡായ ജോക്കോവിച്ച് പുറത്തായത്. സ്കോർ: 6-7, 7-5, 6-4, 2-6, 1-6. മത്സരത്തിനിടയിലും കളി കൈവിട്ടുപോയ അഞ്ചാം സെറ്റിലും വിങ്ങിപ്പൊട്ടുന്ന ജോക്കോവിച്ചിന്‍റെ ചിത്രങ്ങൾ ആരാധകരെ സങ്കടത്തിലാഴ്ത്തി.
ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലുടനീളം ശാരീരിക അസ്വസ്ഥതകളോട് പോരാടിയാണ് 39-കാരനായ ജോക്കോവിച്ച് കളിച്ചത്. ന്യൂയോർക്കിലെ കടുത്ത ചൂടും ഈർപ്പവും ജോക്കോവിച്ചിനെ തളർത്തി. ഐസ് ബാഗ് തലയിൽ വെച്ചും എയർ കണ്ടീഷണർ പ്രവർത്തിപ്പിക്കാൻ അഭ്യർത്ഥിച്ചും താരം അസ്വസ്ഥത പ്രകടിപ്പിച്ചു. മൂന്നാം സെറ്റിലെ ആറാം ഗെയിമിനിടെ കോർട്ടിൽ വെച്ച് താരം ഒന്നിലധികം തവണ ഛർദ്ദിക്കുകയും ചെയ്തു.
ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും തളരാതെ പൊരുതിയ ജോക്കോവിച്ച് ആദ്യ സെറ്റ് ടൈബ്രേക്കറിൽ കൈവിട്ട ശേഷം രണ്ടും മൂന്നും സെറ്റുകൾ (7-5, 6-4) പിടിച്ചെടുത്ത് മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തിയിരുന്നു. എന്നാൽ അർജന്‍റീന താരം നവോനെയുടെ പോരാട്ടവീര്യത്തിന് മുന്നിൽ ജോക്കോവിച്ചിന്‍റെ പ്രതിരോധം തകർന്നു. നവോനെ നാലും അഞ്ചും സെറ്റുകൾ അനായാസം സ്വന്തമാക്കി വിജയം പിടിച്ചെടുത്തു. അഞ്ചാം സെറ്റിൽ നവോനെ 4-1ന് മുന്നിലെത്തിയതോടെ പൂർണ്ണമായും തളർന്ന ജോക്കോവിച്ച് കോർട്ടിൽ ഇരുന്ന് കണ്ണീരണിഞ്ഞു. ഗാലറിയിലുണ്ടായിരുന്ന ഭാര്യ യെലേനയും വികാരാധീനയായി. തന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് നവോനെ ന്യൂയോർക്കിൽ കുറിച്ചത്.
തകർന്നത് 18 വർഷത്തെ റെക്കോർഡ്
തോൽവിയോടെ ഗ്രാന്‍ഡ്സ്ലാമുകളിൽ തുടർച്ചയായി 78 മത്സരങ്ങളിൽ ഒന്നാം റൗണ്ട് ജയിച്ചെന്ന ജോക്കോവിച്ചിന്‍റെ റെക്കോർഡ് കുതിപ്പിനും അവസാനമായി. ഇതിനുമുമ്പ് 2006-ലെ ഓസ്‌ട്രേലിയൻ ഓപ്പണിലാണ് ജോക്കോവിച്ച് അവസാനമായി ഒരു ഗ്രാൻഡ്സ്ലാമിന്‍റെ ഒന്നാം റൗണ്ടിൽ തോൽക്കുന്നത്. യുഎസ് ഓപ്പണിൽ ആദ്യ റൗണ്ടില്‍ പുറത്തായതോടെ ഏറ്റവും കൂടുതൽ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന (25) റെക്കോർഡിലേക്കുള്ള ജോക്കോയുടെ കാത്തിരിപ്പ് വീണ്ടും നീളും.
