കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 16,340 പ്രവാസികള്‍

By Web TeamFirst Published Nov 20, 2022, 10:42 AM IST
Highlights

9,526 ഇഖാമ നിയമ ലംഘകരും 4,335 നുഴഞ്ഞുകയറ്റക്കാരും 2,479  തൊഴിൽ നിയമ ലംഘകരും അടക്കം ആകെ 16,340 നിയമ ലംഘകരാണ് പിടിയിലായത്.

റിയാദ്: സൗദിയിൽ വിവിധ പ്രവിശ്യകളിൽ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 16,340ത്തിലേറെ നിയമലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം പത്ത് മുതൽ 16 വരെയുള്ള ദിവസങ്ങളിൽ 9,526 ഇഖാമ നിയമ ലംഘകരും 4,335 നുഴഞ്ഞുകയറ്റക്കാരും 2,479  തൊഴിൽ നിയമ ലംഘകരും അടക്കം ആകെ 16,340 നിയമ ലംഘകരാണ് പിടിയിലായത്.

ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞു കയറാൻ ശ്രമിച്ച  520 പേരും അറസ്റ്റിലായി. ഇക്കൂട്ടത്തിൽ 36 ശതമാനം പേർ യെമനികളും 62 ശതമാനം പേർ എത്യോപ്യക്കാരും രണ്ട് ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 24 പേരും ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞു കയറ്റക്കാർക്കും ജോലിയും താമസവും യാത്രാ സൗകര്യവും നൽകിയ 15 പേരെയും സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു.

നിലവിൽ ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്ന 54,200  നിയമ ലംഘകരുടെ കേസുകളിൽ നിയമാനുസൃത നടപടികൾ സ്വീകരിച്ചു വരികയാണ്. ഇക്കൂട്ടത്തിൽ 49,806 പേർ പുരുഷന്മാരും 4,394 പേർ വനിതകളുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി 43,143 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ സംഘടിപ്പിക്കാൻ എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിച്ച് നടപടികൾ സ്വീകരിക്കുന്നു. 2,241 പേർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാനും നടപടികൾ സ്വീകരിച്ചു വരികയാണ്. ഒരാഴ്ചക്കിടെ 10,119 നിയമ ലംഘകരെ സൗദിയിൽ നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read also: ഉംറ തീർഥാടനത്തിനെത്തിയ പ്രവാസി യുവാവ് ഉറക്കത്തിൽ മരിച്ചു

click me!