
മക്ക: റമദാനോടനുബന്ധിച്ച് മക്ക ഹറമിലെ സുരക്ഷ ക്രമീകരണങ്ങൾ നിരീക്ഷിക്കുന്നതിനായി സ്മാർട്ട് വാൾ സ്ക്രീനുകൾ സ്ഥാപിച്ചു. 200ലധികം സ്മാർട്ട് സ്ക്രീനുകളാണ് മക്കയിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ ഒരുക്കിയിരിക്കുന്നത്. മക്കയുടെ 11 പ്രധാന പ്രവേശന കവാടങ്ങളിലുൾപ്പടെ എല്ലാ സുരക്ഷാ ചെക്ക് പോയിന്റുകളിലെയും സുരക്ഷാ സംവിധാനങ്ങളുടെ പുരോഗതി ഇതിലൂടെ നിരീക്ഷിക്കും. ഇതുവഴി ഹറമിലെത്തുന്ന തീർത്ഥാടകരുടെയും വിശ്വാസികളുടെയും പ്രവേശനവും മടക്കവും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ കഴിയും.
ഹറം പള്ളിയുടെ മുഴുവൻ നിലകളും അകം ഭാഗവും മുറ്റങ്ങളും ഹറമിലേക്കുള്ള പ്രധാന തെരുവുകളും പൊതു ഗതാഗത സംവിധാനവുമെല്ലാം ക്യാമറ നിരീക്ഷണത്തിലായിരിക്കും. നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ക്യാമറകളാണ് ഇവയെല്ലാം. ഈ ക്യാമറകൾ ഓപറേഷൻ സെന്ററുമായും നിരീക്ഷണ കേന്ദ്രവുമായും ബന്ധിപ്പിച്ചിരിക്കും. ഓപറേഷൻ റൂമിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾക്കനുസരിച്ചാണ് സുരക്ഷാ ജീവനക്കാർ പ്രവർത്തിക്കുന്നത്.
ഹറമിലെ മുഴുവൻ സുരക്ഷ പ്രവർത്തനങ്ങളും ഏഴ് സുരക്ഷ മേഖലകളിലായാണ് തിരിച്ചിരിക്കുന്നത്. ഇതെല്ലാം കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സ്മാർട്ട് വാൾ സ്ക്രീനിലൂടെയുള്ള തത്സമയ നിരീക്ഷണം വഴി സാധിക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും ജനക്കൂട്ടത്തെ തത്സമയം നിരീക്ഷിച്ച് ആവശ്യമായ സുരക്ഷാ നടപടികൾ നടപ്പിലാക്കാനും സഹായിക്കും. വിവിധ സുരക്ഷാ മേഖലകളുമായി ഏകോപിപ്പിച്ച് 24 മണിക്കൂറും കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam