ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ മരണം; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വിട്ട് കേന്ദ്ര മന്ത്രി

By Web TeamFirst Published Dec 12, 2018, 7:07 PM IST
Highlights

യുഎഇ, ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ ഇന്ത്യക്കാരാണ് മരിച്ചത്. ‌മരണസംഖ്യ ഏറ്റവും  കൂടുതൽ സൗദി അറേബ്യയിലാണ്. 2014-18 കാലയളവിൽ 12,828 ഇന്ത്യക്കാരാണ് സൗദി അറേബ്യയിൽ മരിച്ചത്. മരണസംഖ്യയിൽ യുഎഇയാണ് രണ്ടാം സ്ഥാനത്ത്. 7,877 പേര്‍ മരണപ്പെട്ടു. 

ദില്ലി: കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഗൾഫ് രാജ്യങ്ങളിൽ 28,523 ഇന്ത്യൻ പൗരന്മാർ മരിച്ചതായി വിദേശകാര്യ സഹമന്ത്രി വി കെ സിംഗ്. ലോക്സഭാ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി കണക്കുകൾ പുറത്തുവിട്ടത്. 

യുഎഇ, ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ ഇന്ത്യക്കാരാണ് മരിച്ചത്. ‌മരണസംഖ്യ ഏറ്റവും  കൂടുതൽ സൗദി അറേബ്യയിലാണ്. 2014-18 കാലയളവിൽ 12,828 ഇന്ത്യക്കാരാണ് സൗദി അറേബ്യയിൽ മരിച്ചത്. മരണസംഖ്യയിൽ യുഎഇയാണ് രണ്ടാം സ്ഥാനത്ത്. 7,877 പേര്‍ മരണപ്പെട്ടു. ബഹ്റൈനാണ് മരണസംഖ്യയിൽ ഏറ്റവും കുറവ്. 1,021 ഇന്ത്യക്കാർ മരിച്ചതായാണ് ബഹ്റൈനിൽ നിന്നുള്ള റിപ്പോർട്ട്. ഒമാൻ (2,564), കുവൈറ്റ് (2,932), ഖത്തർ (1,301) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കണക്ക്.
 
ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ മരണസംഖ്യ കുറയ്ക്കുന്നതിനായി അതത് രാജ്യങ്ങളിൽ ബോധവത്കരണ ക്യാമ്പുകൾ സംഘടിപ്പിക്കുക, ലേബർ ക്യാമ്പുകളിൽ പോസ്റ്ററുകൾ പതിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെന്നും വി കെ സിംഗ് ലോക്സഭയെ അറിയിച്ചു. ഭാരതീയ പ്രവാസി കേന്ദ്രയുടെ സഹകരണത്തേടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ആത്മഹത്യ, റോഡ് അപകടം എന്നിവയാണ് മരണനിരക്ക് കൂടാനുള്ള പ്രധാന കാരണങ്ങളെന്നും സിം​ഗ് വ്യക്തമാക്കി.   
 
കഴിഞ്ഞ നാല് വർഷത്തിനിടയിൽ 2016ലാണ് ഏറ്റവും കൂടുതൽ മരണസംഖ്യ രേഖപ്പെടുത്തിയത്. 6,013 ഇന്ത്യക്കാർ മരിച്ചതായാണ് റിപ്പോട്ടുകൾ വ്യക്തമാക്കുന്നത്. 2017ൽ ഇത് 5,906 ആയി കുറഞ്ഞു. 
 

click me!