'26-ലധികം രാജ്യങ്ങളിലായുള്ള ലുലുവിന്റെ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രങ്ങൾ വഴി ഉൽപ്പന്നങ്ങളുടെ കൃത്യമായ ലഭ്യത ഉറപ്പാക്കുന്നുണ്ട്. ജിസിസി രാജ്യങ്ങളിലെ 280-ലേറെയുള്ള ലുലു സ്റ്റോറുകളിൽ അവശ്യവസ്തുക്കൾ ഉറപ്പുവരുത്തിയിട്ടുണ്ട്'.

ദുബൈ: ഗൾഫ് മേഖലയിലെ നിലവിലെ പ്രത്യേക സാഹചര്യത്തിൽ അവശ്യവസ്തുക്കൾ അധികമായി വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ലെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അറിയിച്ചു. ജിസിസി രാജ്യങ്ങളിൽ ഭക്ഷ്യ വസ്തുക്കളുടെ ശേഖരം ഉറപ്പാക്കിയെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കി. ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ജനങ്ങൾ ഒട്ടും ആശങ്കപ്പെടേണ്ടതില്ലെന്നും കൃത്യമായ ഭക്ഷ്യവിതരണവും വിലസ്ഥിരതയും ലുലു ഗ്രൂപ്പ് ഉറപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ജിസിസി രാജ്യങ്ങളിലെ 280-ലേറെയുള്ള ലുലു സ്റ്റോറുകളിൽ അവശ്യവസ്തുക്കളുടെ മതിയായ ശേഖരം ഉറപ്പുവരുത്തിയിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് ആവശ്യമായ ദൈനംദിന ഉൽപ്പന്നങ്ങൾ സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും തടസ്സമില്ലാതെ ലഭ്യമാണ്. 26-ലധികം രാജ്യങ്ങളിലായുള്ള ലുലുവിന്റെ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രങ്ങൾ വഴി ഉൽപ്പന്നങ്ങളുടെ കൃത്യമായ ലഭ്യത ഉറപ്പാക്കുന്നുണ്ട്. അതിനാൽ ഉൽപ്പന്നങ്ങളുടെ കുറവോ വിതരണ തടസ്സമോ ഉണ്ടാകില്ല. വിപണിയിൽ വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ ലുലു ഗ്രൂപ്പ് ശ്രദ്ധ നൽകുന്നുണ്ട്. റമദാൻ സമയത്തും വിലവർധനവ് ഉണ്ടാകില്ലെന്നും വിലസ്ഥിരത ഉറപ്പാക്കിയിട്ടുണ്ടെന്നും ഗ്രൂപ്പ് അറിയിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തറിലെ ലുലു സ്റ്റോറുകളുടെ പ്രവർത്തനം 24 മണിക്കൂറായി നീട്ടിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി അതത് രാജ്യങ്ങളിലെ സർക്കാർ സംവിധാനങ്ങളുമായി ലുലു ഗ്രൂപ്പ് നിരന്തരം കൂടിയാലോചനകൾ നടത്തുന്നുണ്ടെന്നും എം.എ യൂസഫലി കൂട്ടിച്ചേർത്തു.