
കുവൈത്ത് സിറ്റി: കുവൈത്തിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ 3500 പ്രവാസികള്‍ ടിക്കറ്റ് കാത്ത് കഴിയുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഒരു കമ്പനിയുടെ കരാര്‍ പുതുക്കുന്നതിലുണ്ടാവുന്ന കാലതാമസമാണ് ഡീപോര്‍ട്ടേഷന്‍ നടപടികള്‍ വൈകാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ സ്വന്തമായി ടിക്കറ്റ് എടുക്കാന്‍ സാധിക്കാത്ത പ്രവാസികളുടെ തുടര്‍ നടപടികള്‍ നടക്കുന്നില്ല.
നിയമലംഘനങ്ങള്‍ക്കും മറ്റും പിടിയിലായ ശേഷം നാടുകടത്തപ്പെടുന്ന പ്രവാസികളുടെ ടിക്കറ്റ് ചാര്‍ജ് അവരുടെ സ്‍പോണ്‍സര്‍മാരില്‍ നിന്നാണ് സാധാരണയായി ഈടാക്കുന്നത്. ഇതിനായി ഒരു കമ്പനിയെ ആഭ്യന്തര മന്ത്രാലയം ചുമതലപ്പെടുത്തിയിരുന്നു. തങ്ങളുടെ സ്‍പോണ്‍സര്‍ഷിപ്പിലുള്ള പ്രവാസികളുടെ നാടുകടത്താനുള്ള ചെലവ് വഹിക്കാന്‍ തയ്യാറാവാത്തവടെ അക്കൗണ്ടുകള്‍ മരവിക്കും. ടിക്കറ്റിനുള്ള പണം നല്‍കിയ ശേഷമേ ഇവര്‍ക്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ സാധിച്ചിരുന്നുള്ളൂ. ഇതിനായി പ്രവര്‍ത്തിച്ചിരുന്ന കമ്പനിയുടെ കരാര്‍ കാലാവധി കഴിഞ്ഞ മാസം പകുതിയോടെ അവസാനിച്ചു. കരാര്‍ പുതുക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ആഭ്യന്തര മന്ത്രാലയത്തിലെ ധനകാര്യ വിഭാഗത്തിന്റെ പരിഗണനയിലാണ്.
രാജ്യത്ത് നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ വ്യാപക പരിശോധനകള്‍ നടക്കുന്നതിനാല്‍ പിടിയിലായ നിരവധി പ്രവാസികളെയാണ് കഴിഞ്ഞ മാസങ്ങളില്‍ കുവൈത്തില്‍ നിന്ന് നാടുകടത്തിയത്. നിലവില്‍ 1300 പേര്‍ നാടുകടത്തല്‍ കേന്ദ്രങ്ങളിലും 1500 പേര്‍ സെക്യൂരിറ്റി ഡയറക്ടറേറ്റുകളിലും പൊലീസ് സ്റ്റേഷനുകളിലുമായും കഴിയുന്നുണ്ട്. റെസിഡന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ 400 പേരും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പില്‍ 200 പേരും ഡ്രഗ് എന്‍ഫോഴ്‍സ്‍മെന്റ് വകുപ്പില്‍ 100 പേരും നാടുകടത്തല്‍ പ്രതീക്ഷിച്ച് കഴിയുന്നുണ്ടെന്നും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Read also: ദുബൈയില്‍ അമിത വേഗത്തിലെത്തിയ ആഡംബര കാറിടിച്ച് പൊലീസുകാരന് കാല്‍ നഷ്ടമായി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ