ഇതുവരെ 20,02,018 ഡോസ് വാക്സിനുകളാണ് നല്‍കിക്കഴിഞ്ഞത്. 11,77,725 പേര്‍ക്ക് ഒരു ഡോസ് വാക്സിനെങ്കിലും നല്‍കാനായി. മുതിര്‍ന്നവരില്‍ 36.4 ശതമാനം പേര്‍ക്ക് ഇതിനോടകം തന്നെ രണ്ട് ഡോസ് വാക്സിനും നല്‍കുകയും ചെയ്‍തു.
ദോഹ: ഖത്തറില്‍ ഇതുവരെ നല്‍കിയ വാക്സിന്‍ ഡോസുകളുടെ എണ്ണം 20 ലക്ഷം കവിഞ്ഞു. രാജ്യത്തെ മുതിര്‍ന്നവരില്‍ 51.9 ശതമാനം പേര്‍ക്കും ഒരു ഡോസ് വാക്സിനെങ്കിലും നല്‍കാനായതോടെ രാജ്യത്തെ വാക്സിനേഷന്‍ പദ്ധതി നിര്‍ണായകമായൊരു നാഴികക്കല്ല് പിന്നിട്ടതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതുവരെ 20,02,018 ഡോസ് വാക്സിനുകളാണ് നല്‍കിക്കഴിഞ്ഞത്. 11,77,725 പേര്‍ക്ക് ഒരു ഡോസ് വാക്സിനെങ്കിലും നല്‍കാനായി. മുതിര്‍ന്നവരില്‍ 36.4 ശതമാനം പേര്‍ക്ക് ഇതിനോടകം തന്നെ രണ്ട് ഡോസ് വാക്സിനും നല്‍കുകയും ചെയ്‍തു. ഓരോരുത്തരുടെയും അവസരമാവുമ്പോള്‍ യഥാസമയം തന്നെ വാക്സിനുകള്‍ സ്വീകരിച്ച് രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളില്‍ പങ്കാളിയാവണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
30ന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും പെരുന്നാള്‍ അവധി ദിനങ്ങള്‍ക്ക് ശേഷം വാക്സിന്‍ സ്വീകരിക്കാനാവുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. വാക്സിന്‍ സ്വീകരിച്ചവര്‍ക്കുള്ള ക്വാറന്റീന്‍ ഇളവ് ആറ് മാസത്തില്‍ നിന്ന് ഒന്‍പത് മാസമായി ദീര്‍ഘിപ്പിക്കുകയും ചെയ്‍തിരുന്നു. അതേസമയം 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കും ഫൈസര്‍ വാക്സിന്‍ നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഞായറാഴ്‍ച മുതല്‍ രക്ഷിതാക്കള്‍ക്ക് വെബ്‍സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാനാവും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona