
റിയാദ്: ഈ വർഷം സൗദി അറേബ്യയിൽ താത്കാലിക ജോലികൾക്കായി വിദേശത്ത് നിന്ന് 59,000 പേരെ റിക്രൂട്ട് ചെയ്യുമെന്ന് മാനവ വിഭവശേഷി- സാമൂഹിക വികസന മന്ത്രി എൻജി. അഹമദ് അൽറാജ്ഹി അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്ന് പലവിധ തൊഴിലാളികളെ താത്കാലിക അടിസ്ഥാനത്തിൽ റിക്രൂട്ട് ചെയ്യാൻ 59,000 സീസണൽ വർക്ക് വിസകൾ അനുവദിക്കേണ്ടിവരുമെന്ന് മക്ക ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് ചേർന്ന വ്യവസായികളുടെ യോഗത്തിലാണ് മന്ത്രി വെളിപ്പെടുത്തിയത്.
ഹജ്ജ്, ഉംറ തുടങ്ങിയ പ്രത്യേക സീസണുകളിലാണ് ഇത്തരം റിക്രൂട്ട്മെൻറുകൾ ആവശ്യമായി വരുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ ജോലികൾ ചെയ്യുന്ന കമ്പനികൾക്ക് താത്കാലിക അടിസ്ഥാനത്തിൽ തൊഴിലാളികളെ ആവശ്യമായി വരും. സ്വദേശത്ത് നിന്ന് ലഭ്യമായില്ലെങ്കിൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരും. അത്തരം സാഹചര്യത്തിൽ സീസണൽ വിസകൾ കമ്പനികൾക്ക് തങ്ങളുടെ ജോലി സുഗമമാക്കാൻ സഹായമായി മാറുമെന്നും മന്ത്രി വിശദീകരിച്ചു.
ഇങ്ങനെ വിദേശികളെ സീസണൽ വിസയിൽ റിക്രൂട്ട് ചെയ്യുമ്പോൾ തങ്ങളുടെ ജോലി ചെയ്യാൻ പ്രാപ്തരായ ആളുകളാണോ എന്ന് ഉറപ്പുവരുത്തണം. മാത്രമല്ല ഇങ്ങനെ സീസണൽ വർക്ക് വിസയിൽ വരുന്നവർക്ക് ഹജ്ജ് ചെയ്യാൻ അനുവാദമുണ്ടായിരിക്കില്ലെന്ന് പ്രത്യേകം ഓർക്കുകയും വേണം. ഹജ്ജ് ചെയ്യാൻ അനുവദിച്ചാൽ അത് ഗുരുതര നിയമലംഘനമാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam