
മസ്കത്ത്: ഒമാനിലെ ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഏഷ്യാനെറ്റ് ന്യൂസ് ഹെല്‍ത്ത് കെയര്‍ എക്സലന്‍സ് പുരസ്കാരം. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി സ്തനാര്‍ബുദ ബോധവല്‍ക്കരണത്തില്‍ സജീവമായ ഡോക്ടര്‍ രാജ്യശ്രീ നാരായണന്‍ കുട്ടിക്കാണ് സമഗ്രസംഭാവനക്കുള്ള പുരസ്കാരം. ഒമാന്‍ നിസ്‍വ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ഷീബ എബ്രാഹാമിനും സമഗ്രസംഭാവനക്കുള്ള പുരസ്കാരം സമ്മാനിക്കും. അവാര്‍ഡുകൾ വെള്ളിയാഴ്ച മസ്കത്തില്‍ വച്ച് സമ്മാനിക്കും.
ഒമാനില്‍ ആതുരസേവന രംഗത്ത് വേറിട്ട മാതൃകകൾ സൃഷ്ടിച്ച വ്യക്തിത്വങ്ങളെ ആദരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ഹെല്‍ത്ത് കെയര്‍ എക്സലന്‍സ് പുരസ്കാരത്തിലൂടെ. ഏഴ് പേര്‍ക്കാണ് ഹെല്‍ത്ത് കെയര്‍ എക്സലന്‍സ് പുരസ്കാരങ്ങൾ സമ്മാനിക്കുക. 25 വര്‍ഷത്തിലധികമായി സ്തനാര്‍ബുദത്തിനെതിരെ നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഡോക്ടര്‍ രാജ്യശ്രീയെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അര്‍ഹമാക്കിയത്. കഴിഞ്ഞ 31 കൊല്ലത്തിലധികമായി ഒമാനില്‍ നഴ്സായ ഷീബ എബ്രഹാമിനും സമഗ്രസംഭാവന പുരസ്കാരം നല്‍കും. കൊവിഡ് കാലത്തും മറ്റും പ്രവാസികൾക്ക് ചികില്‍സ ലഭ്യമാക്കാന്‍ കാര്യക്ഷമമായ ഇടപെടലുകളാണ് ഇവര്‍ നടത്തിയത്.
മസ്കത്ത് റുവി ബദര്‍ അല്‍ സമ ആശുപത്രിയിലെ ഡോക്ടര്‍ ബഷീര്‍ ആലിക്കപറമ്പിലാണ് ഈ വര്‍ഷത്തെ മികച്ച ഡോക്ടര്‍. ഒമാനിലെ പ്രവാസികൾക്കിടയില്‍ സുപരിചതനാണ് ഡോക്ടര്‍ ബഷീര്‍. സുല്‍ത്താന്‍ ഖാബൂസ് കോംപ്രഹെന്‍സീവ് കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ സീനിയര്‍ സ്റ്റാഫ് നഴ്സ് സിനോബി ഉലഹന്നാനാണ് നഴ്സ് ഓഫ് ദ ഇയര്‍. എന്‍എംസി ഹോസ്‍പിറ്റല്‍ ഗ്രൂപ്പ് നഴ്സിങ് ഡയറക്ടര്‍ ബിന്ദു വര്‍ഗീസ് മികച്ച നഴ്സ് അഡ്മിനിസ്ട്രേറ്റര്‍ക്കുള്ള പുരസ്കാരവും സ്വന്തമാക്കി. ബദര്‍ അല്‍ സമ ആശുപത്രിയിലെ നഴ്സായ സുമ മാമച്ചന്‍ ഹെല്‍ത്ത് കെയര്‍ ഹീറോ ഓഫ് ദ ഇയര്‍ ആയപ്പോൾ സ്റ്റാര്‍ കെയര്‍ ആശുപത്രിയിലെ സജയ് ശശാങ്കന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.
കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോക്ടര്‍ കെജി അലക്സാണ്ടര്‍ ചെയര്‍മാനായ അഞ്ചംഗ ജൂറിയാണ് പുരസ്കാര ജേതാക്കളെ നിശ്ചയിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ആറിന് അൽ ഫലാജ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങൾ സമ്മാനിക്കും. ഒമാന്‍ മുന്‍ ആരോഗ്യമന്ത്രി ഡോ അഹമദ് മുഹമ്മദ് ഒബെയ്ദ് അല്‍ സെയ്ദി, ഒമാന്‍ വിദേശകാര്യ മന്ത്രാലയത്തിലെ കൗണ്‍സിലര്‍ ജനറല്‍ അബ്ദുല്‍ ഹമീദ് റസൂൽ അല്‍ ബലൂഷി, ഫാദര്‍ ഡേവിസ് ചിറമല്‍, ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ വിനു വി.ജോണ്‍ തുടങ്ങിയവര്‍ പുരസ്കാരദാന ചടങ്ങില്‍ പങ്കെടുക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam