
റാസല്‍ഖൈമ: അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് വീണ ഒന്നരവയസുകാരിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അബോധാവസ്ഥയിലായിരുന്ന കുട്ടിയുടെ ബോധം തെളിഞ്ഞു. പരിക്കുകള്‍ ഭേദമായി വരികയാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഫെബ്രുവരി 17ന് രാത്രി റാസല്‍ഖൈമയില്‍ 19 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് അമ്മയുടെ കണ്ണ് തെറ്റിയ സമയത്ത് ജനലിലൂടെ താഴേക്ക് വീഴുകയായിരുന്നു. ഈജിപ്ഷ്യന്‍ ദമ്പതികളുടെ മകളാണ് അപകടത്തില്‍ പെട്ടത്. ജനലിന് സമീപം ഇട്ടിരുന്ന സോഫയില്‍ ഇരുന്ന് കളിക്കുകയായിരുന്നു കുഞ്ഞ്. ഈ സമയം ആറ് വയസുള്ള സഹോദരന് അടുത്തദിവസം സ്കൂളില്‍ കൊണ്ടുപോകാനുള്ള ബാഗ് ശരിയാക്കുന്ന തിരക്കിലായിരുന്നു അമ്മ. സോഫയില്‍ പിടിച്ചുകയറി ജനലിലൂടെ പുറത്തേക്ക് നോക്കാന്‍ തുടങ്ങുന്ന കുഞ്ഞിനെകണ്ട് അമ്മ ഓടിയെത്തിയെങ്കിലും പിടിക്കാന്‍ കഴിയുന്നതിന് മുന്‍പ് താഴേക്ക് വീഴുകയായിരുന്നു.
കെട്ടിടത്തിന് താഴെ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പിന്‍ ഗ്ലാസിലേക്കാണ് കുട്ടി വീണത്. ഉടന്‍തന്നെ സഖര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു. ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനാല്‍ അടിയന്തര ശസ്ത്രക്രിയക്കും വിധേയമാക്കി. കുട്ടിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെന്നും ചികിത്സയോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും ഇപ്പോള്‍ ചികിത്സ തുടരുന്ന തവാം ആശുപത്രി പീഡിയാട്രിക് ഐസിയു ഹെഡ് ഡോ. നദാല്‍ അല്‍ ഹഷൈക പറഞ്ഞു. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ചികിത്സ തുടരുകയാണെന്നും ഏറെ നാളത്തെ വിദഗ്ദ ചികിത്സ ആവശ്യമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam