ബഹ്റൈനില്‍ മൂന്ന് വയസ് മുതലുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കിത്തുടങ്ങുന്നു

By Web TeamFirst Published Oct 27, 2021, 9:25 AM IST
Highlights

രാജ്യത്തെ പൊതുജനാരോഗ്യം കൂടുതല്‍ സുരക്ഷിതമാക്കാനാണ് പുതിയ തീരുമാനമെന്ന് ടാക്സ്ഫോഴ്‍സ് അറിയിച്ചു. എല്ലാ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങളും പരിശോധിച്ച് വാക്സിനേഷന്‍ കമ്മിറ്റി ഉറപ്പുവരുത്തിയ ശേഷമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തതെന്നും അധികൃതര്‍ അറിയിച്ചു. 

മനാമ: ബഹ്റൈനില്‍ മൂന്ന് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കുന്നതിന് നാഷണല്‍ മെഡിക്കല്‍ ടാസ്‍ക്ഫോഴ്‍സ് അംഗീകാരം നല്‍കി. ഒക്ടോബര്‍ 27 മുതല്‍  സിനോഫാം വാക്സിന്റെ രണ്ട് ഡോസ് കുട്ടികള്‍ക്കും നല്‍കാനാണ് തീരുമാനം. രാജ്യത്തെ വാക്സിനേഷന്‍ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് കൊവിഡ് നിയന്ത്രണത്തിനായുള്ള  നാഷണല്‍ ടാസ്ക് ഫോഴ്‍സിന്റെയും അംഗീകാരം ലഭിച്ചിരിക്കുന്നത്.

രാജ്യത്തെ പൊതുജനാരോഗ്യം കൂടുതല്‍ സുരക്ഷിതമാക്കാനാണ് പുതിയ തീരുമാനമെന്ന് ടാക്സ്ഫോഴ്‍സ് അറിയിച്ചു. എല്ലാ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങളും പരിശോധിച്ച് വാക്സിനേഷന്‍ കമ്മിറ്റി ഉറപ്പുവരുത്തിയ ശേഷമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തതെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം അഞ്ച് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിനും നല്‍കാന്‍ വൈകാതെ അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികള്‍ക്കും രണ്ട് ഡോസ് വാക്സിന്‍ തന്നെയായിരിക്കും നല്‍കുക. 

കുട്ടികളുടെ സംരക്ഷണം മുന്‍നിര്‍ത്തിയും അവരുടെയും കുടുംബാംഗങ്ങളുടെയും പൊതുജനങ്ങളുടെയും സുരക്ഷക്കായും എല്ലാവരും വാക്സിനെടുക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‍സൈറ്റായ  healthalert.gov.bh വഴിയോ അല്ലെങ്കില്‍ BeAware ആപ്ലിക്കേഷന്‍ വഴിയോ കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ സ്ലോട്ട് ബുക്ക് ചെയ്യാം. ബുക്കിങിന് രക്ഷിതാവിന്റെ അനുമതി നിര്‍ബന്ധമാണ്. വാക്സിനെടുക്കാന്‍ എത്തുമ്പോള്‍ കുട്ടികള്‍ക്കൊപ്പം മുതിര്‍ന്ന ഒരാള്‍ ഉണ്ടായിരിക്കുകയും വേണം.

click me!