ബറാക്ക ആണവോര്‍ജ നിലയത്തിലെ മൂന്നാം യൂണിറ്റിന് പ്രവര്‍ത്തനാനുമതി നല്‍കി യുഎഇ

Published : Jun 18, 2022, 01:36 PM IST
ബറാക്ക ആണവോര്‍ജ നിലയത്തിലെ മൂന്നാം യൂണിറ്റിന് പ്രവര്‍ത്തനാനുമതി നല്‍കി യുഎഇ

Synopsis

2020 ഫെബ്രുവരിയില്‍ ഇവിടുത്തെ ആദ്യ യൂണിറ്റിനും പിന്നീട് 2021 മാർച്ചില്‍ രണ്ടാം യൂണിറ്റിനും പ്രവര്‍ത്തന അനുമതി ലഭിച്ചിരുന്നു. ഇപ്പോള്‍ പരിശോധന പൂര്‍ത്തിയാക്കി ലൈസന്‍സ് അനുവദിച്ച മൂന്നാം യൂണിറ്റിന് പുറമെ നാലാമതൊരു യൂണിറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 92 ശതമാനം പൂര്‍ത്തിയായി വരികയാണ്. 

അബുദാബി: അബുദാബിയിലെ ബറാക്ക ആണവോര്‍ജ പ്ലാന്റിന്റെ മൂന്നാം യൂണിറ്റിന് യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ പ്രവർത്തന ലൈസൻസ് നൽകി. 60 വർഷത്തെ പ്രവര്‍ത്തനത്തിനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. നിലവില്‍ ആണവോര്‍ജ പ്ലാന്റിലെ രണ്ട് യൂണിറ്റുകളാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

ബറാക്ക ആണവോര്‍ജ നിലയത്തിലെ മൂന്നാം യൂണിറ്റ് കമ്മീഷൻ ചെയ്യാനും പ്രവർത്തിപ്പിക്കാനുമുള്ള അനുമതിയാണ് കഴിഞ്ഞ ദിവസം നല്‍കിയത്. 2020 ഫെബ്രുവരിയില്‍ ഇവിടുത്തെ ആദ്യ യൂണിറ്റിനും പിന്നീട് 2021 മാർച്ചില്‍ രണ്ടാം യൂണിറ്റിനും പ്രവര്‍ത്തന അനുമതി ലഭിച്ചിരുന്നു. ഇപ്പോള്‍ പരിശോധന പൂര്‍ത്തിയാക്കി ലൈസന്‍സ് അനുവദിച്ച മൂന്നാം യൂണിറ്റിന് പുറമെ നാലാമതൊരു യൂണിറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 92 ശതമാനം പൂര്‍ത്തിയായി വരികയാണ്. ബറാക്ക ആണവോര്‍ജ നിലയത്തിന്റെ ആകെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 97 ശതമാനവും പൂര്‍ത്തിയായെന്നാണ് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചിരിക്കുന്നത്.

Read also: യുഎഇയില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ

സമാധാന ആവശ്യങ്ങൾക്കായി ആണവോർജം ഉത്പാദിപ്പിക്കുന്ന അറബ് ലോകത്തെ ആദ്യ രാജ്യമാണ് യുഎഇ. യുഎഇക്ക് ഇത് മറ്റൊരു ചരിത്ര നിമിഷമാണെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ യുഎഇയില്‍ നിന്നുള്ള സ്ഥിരം പ്രതിനിധിയും ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ ബോർഡ് ഓഫ് മാനേജ്‌മെന്റ് ഡെപ്യൂട്ടി ചെയർമാനുമായ അംബാസഡർ ഹമദ് അല്‍ കാബി പറഞ്ഞു. 14 വർഷത്തെ പരിശ്രമമാണ് വിജയം കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിയാക്ടർ ഡിസൈൻ, കൂളിംഗ് സംവിധാനങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ, അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള തയ്യാറെടുപ്പ്, റേഡിയോ ആക്ടീവ് മാലിന്യ സംസ്കരണം, മറ്റ് സാങ്കേതിക വശങ്ങൾ എന്നിവ വിശദമായി വിലയിരുത്തിയ ശേഷമാണ് ഇപ്പോള്‍ അനുമതി നല്‍കിയത്. മൂന്ന്, നാല് യൂണിറ്റുകളുടെ പ്രവര്‍ത്തന അനുമതിക്കായി 14,000 പേജുള്ള ലൈസൻസ് അപേക്ഷയാണ് ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷന് മുന്നിലെത്തിയത്. ഇത് വിശദമായി അവലോകനം ചെയ്‌ത് 120-ലധികം പരിശോധനകൾ നടത്തിയിരുന്നു. പിന്നീട് റിയാക്‌റ്റർ ഡിസൈൻ, സുരക്ഷ, മറ്റ് പ്രശ്‌നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കൂടുതൽ വിവരങ്ങൾ തേടുകയും ചെയ്തു. വര്‍ഷങ്ങള്‍ നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് മൂന്നാം യൂണിറ്റിന് ഇപ്പോള്‍ അനുമതി നല്‍കിയത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ നേതൃത്വത്തിൽ വിള്ളൽ? യുദ്ധത്തിന്റെ ദിശയിലും നേതൃത്വത്തെ ചൊല്ലിയും ഭിന്നിപ്പെന്ന് സൂചന
​ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റി, മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന പരീക്ഷകൾ