
കുവൈത്ത് സിറ്റി: കുവൈത്തിൽ നിരോധിച്ച 'ലബൂബു' കളിപ്പാട്ടങ്ങൾ വ്യാജനാണെന്ന് ഔദ്യോഗിക വിതരണക്കാരായ പോപ് മാർട്ട്. കുട്ടികളുടെ സുരക്ഷയെക്കരുതി വിപണിയിൽ നിന്ന് പിൻവലിക്കാൻ കുവൈത്ത് ആവശ്യപ്പെട്ട ജനപ്രിയ 'ലബൂബു' കളിപ്പാട്ടങ്ങൾ വ്യാജമാണെന്ന് 'പോപ് മാർട്ട്' അറിയിച്ചു.
ലബൂബു കളിപ്പാട്ടങ്ങളുടെ ചില ഭാഗങ്ങൾ എളുപ്പത്തിൽ വേർപെട്ട് പോവുകയും അത് കുട്ടികളിൽ ശ്വാസംമുട്ടലിന് സാധ്യതയുണ്ടാക്കുകയും ചെയ്യുമെന്ന നിർമ്മാണപ്പിഴവ് ചൂണ്ടിക്കാട്ടിയാണ് കുവൈത്തിലെ വാണിജ്യ വ്യവസായ മന്ത്രാലയം ഈ ഉൽപ്പന്നം (TOY3378 Labubu) തിരിച്ചുവിളിക്കാൻ നിർദ്ദേശിച്ചത്. ഉൽപ്പന്നം വാങ്ങിയവർക്ക് തിരികെ നൽകി പണം തിരികെ വാങ്ങാമെന്നും മന്ത്രാലയം അറിയിച്ചിരുന്നു.
എന്നാൽ പോപ് മാർട്ടിൻ്റെ വിശദീകരണം അനുസരിച്ച്, കുവൈത്ത് തിരിച്ചുവിളിച്ച TOY3378 എന്ന കോഡിലുള്ള ഉൽപ്പന്നം വ്യാജമാണ്. ഇത് യഥാർത്ഥ 'ലബൂബു' കളിപ്പാട്ടങ്ങൾ അല്ലെന്നും, തങ്ങൾ ഇത് നിർമ്മിക്കുകയോ വിൽക്കാൻ അംഗീകാരം നൽകുകയോ ചെയ്തിട്ടില്ലെന്നും പോപ് മാർട്ട് വ്യക്തമാക്കി. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങളുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും കമ്പനി എടുത്തുപറഞ്ഞു.
വിപണിയിൽ എത്തിയിട്ടുള്ള അപകടകരമായ വ്യാജ കളിപ്പാട്ടങ്ങൾ സംബന്ധിച്ച് കുവൈത്തിലെ അധികൃതരുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വ്യക്തമാക്കിയതായും പോപ് മാർട്ട് അറിയിച്ചു. തങ്ങളുടെ യഥാർത്ഥ 'ലബൂബു' ഉൽപ്പന്നങ്ങൾ കർശനമായ സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കുകയും അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്നുണ്ടെന്നും പോപ് മാർട്ട് ഉറപ്പിച്ചു പറഞ്ഞു.
കുവൈത്തിലേതുൾപ്പെടെ ലോകമെമ്പാടുമുള്ള ഉപഭോക്താക്കളോട് ഔദ്യോഗിക ചാനലുകൾ വഴി മാത്രം ലബൂബു കളിപ്പാട്ടങ്ങൾ വാങ്ങാൻ കമ്പനി ശക്തമായി നിർദ്ദേശിച്ചിട്ടുണ്ട്. പോപ് മാർട്ടിൻ്റെ ഔദ്യോഗിക ഫ്ലാഗ്ഷിപ്പ് സ്റ്റോറുകൾ, അംഗീകൃത ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ, അംഗീകൃത റീട്ടെയിൽ കടകൾ എന്നിവയാണ് ഈ ഔദ്യോഗിക വിതരണ കേന്ദ്രങ്ങൾ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ