കര്‍ശന പരിശോധന; പിടികൂടിയത് ഭക്ഷ്യയോഗ്യമല്ലാത്ത എട്ട് ടൺ കോഴിയിറച്ചി

By Web TeamFirst Published Mar 5, 2024, 3:34 PM IST
Highlights

പൗരന്മാരുടെയോ താമസക്കാരുടെയോ പൊതുജനാരോഗ്യത്തിന് ഒരുപോലെ ഹാനി വരുത്തുന്ന വസ്തുക്കൾ കണ്ടുകെട്ടി നശിപ്പിക്കുന്നതിനോ കടകൾ അടച്ചുപൂട്ടുന്നതിനോ സാമ്പത്തിക പിഴ ചുമത്തുന്നതിനോ മുനിസിപ്പാലിറ്റിയുടെ ഭാഗത്തുനിന്ന് യാതൊരു അലംഭാവവുമുണ്ടായിരിക്കില്ലെന്നും മേയർ പറഞ്ഞു.

റിയാദ്: സൗദിയിൽ ഭക്ഷ്യയോഗ്യമല്ലാത്ത എട്ട് ടണ്ണിലധികം കോഴിയിറച്ചി പിടികൂടി. ഖസീം പ്രവിശ്യ മുനിസിപ്പാലിറ്റിക്ക് കീഴിലെ ദേര ബലദിയ ബ്രാഞ്ച് ഒാഫീസാണ് ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി സഹകരിച്ച് ഉപയോഗശ്യൂന്യമായ കോഴിയിറച്ചി പിടികൂടിയത്. 

രാജ്യനിവാസികൾക്ക് നൽകുന്ന സേവനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിലും നിലവാരം ഉയർത്തുന്നതിലും ശ്രദ്ധാലുവാണെന്ന് മേയർ എൻജി. മുഹമ്മദ് ബിൻ മുബാറക് അൽമജാലി പറഞ്ഞു. ആരോഗ്യ ചട്ടങ്ങൾ ലംഘിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ല. ഇതുമായി ബന്ധപ്പെട്ട് മുനിസിപ്പൽ, റൂറൽ അഫയേഴ്സ് മന്ത്രാലയം പുറപ്പെടുവിച്ച ചട്ടങ്ങളും നിർദ്ദേശങ്ങളും നടപ്പാക്കുമെന്നും മേയർ പറഞ്ഞു. 

പൗരന്മാരുടെയോ താമസക്കാരുടെയോ പൊതുജനാരോഗ്യത്തിന് ഒരുപോലെ ഹാനി വരുത്തുന്ന വസ്തുക്കൾ കണ്ടുകെട്ടി നശിപ്പിക്കുന്നതിനോ കടകൾ അടച്ചുപൂട്ടുന്നതിനോ സാമ്പത്തിക പിഴ ചുമത്തുന്നതിനോ മുനിസിപ്പാലിറ്റിയുടെ ഭാഗത്തുനിന്ന് യാതൊരു അലംഭാവവുമുണ്ടായിരിക്കില്ലെന്നും മേയർ പറഞ്ഞു.

Read Also -  'ഞാനൊരു കോടീശ്വരനായേ..'; ലൈവിൽ ആര്‍ത്തുവിളിച്ച് പ്രവാസി, ഇത്തവണയും ഇന്ത്യക്കാരൻ തൂക്കി! അടിച്ചത് കോടികൾ

നിയമം ലംഘിച്ചാല്‍ മുട്ടന്‍ പണി, ഒരാഴ്ചക്കിടെ  14,955 പ്രവാസികള്‍ അറസ്റ്റില്‍ 

റിയാദ്: സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവരെ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധന കർശനമായി തുടരുകയാണ്. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാവകുപ്പുകൾ നടത്തിയ റെയ്‌ഡുകളിൽ  14,955 വിദേശികളാണ് അറസ്റ്റിലായത്. 9,080 ഇഖാമ നിയമലംഘകരും 3,088  അതിർത്തി സുരക്ഷാ ചട്ട ലംഘകരും  2,787  തൊഴിൽ നിയമലംഘകരുമാണ് പിടിയിലായത്.

അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരുടെ ആകെ എണ്ണം  849 ആയി. ഇവരിൽ 42 ശതമാനം യമനികളും 56 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിർത്തി വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച  99 പേരെ സുരക്ഷാ വകുപ്പ് പിടികൂടി.  

രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതരമായ കുറ്റമാണ്. ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. നിയമ ലംഘനം ശ്രദ്ധയിൽ പെടുന്നവർ മക്ക, റിയാദ് മേഖലയിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

(പ്രതീകാത്മക ചിത്രം)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!