
മക്ക: ഹജ്ജിന് മുന്നോടിയായി മക്കയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. രാജ്യത്തെ താമസക്കാരായ വിദേശികള്‍ക്ക് മേയ് 26 വ്യാഴാഴ്ച മുതല്‍ മക്ക പ്രവേശനത്തിന് അനുമതി പത്രം നിര്‍ബന്ധമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അനുമതിയില്ലാതെ എത്തുന്നവരെ ചെക്ക് പോയിന്‍റില്‍ തടയുമെന്ന് പബ്ലിക് സെക്യൂരിറ്റി വക്താവ് ജനറല്‍ സാമി ബിന്‍ മുഹമ്മദ് അല്‍ ശുവൈരഖ് പറഞ്ഞു.
അനുമതി പത്രമില്ലാതെ പ്രവേശിക്കുന്നവരെയും അവരുടെ വാഹനങ്ങളും മക്കയിലേക്ക് എത്തുന്ന റോഡുകളിലെ ചെക്ക് പോസ്റ്റുകള്‍ക്കടുത്ത് നിന്ന് തിരിച്ച് അയയ്ക്കും. ജോലി ആവശ്യാര്‍ഥം മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് ലഭിച്ച പ്രത്യേക പെര്‍മിറ്റ്, മക്ക ജവാസാത്ത് ഇഷ്യു ചെയ്ത ഇഖാമ, ഉംറ പെര്‍മിറ്റ്, ഹജ് പെര്‍മിറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു രേഖയുള്ള വിദേശികളെ മാത്രമേ മക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ. മക്കയിലേക്ക് പ്രവേശനം നിയന്ത്രിച്ചതോടെ അത്യാവശ്യക്കാര്‍ക്ക് എന്‍ട്രി പെര്‍മിറ്റുകള്‍ ഇലക്ട്രോണിക് രീതിയില്‍ നല്‍കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയതായി ജനറല്‍ ഡയറക്ടറേര്റ് ഓഫ് പാസ്പോര്‍ട്ട് അറിയിച്ചു.
പ്രവാസി തൊഴിലാളികളെ മറ്റുള്ളവരുടെ ജോലികള്‍ക്ക് വിട്ടു നല്‍കുന്ന സ്‍പോണ്‍സര്‍മാര്‍ കുടുങ്ങും
ഗാര്‍ഹിക തൊഴിലാളികള്‍, മക്കയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍, ഹജ് കാലത്ത് മക്കയിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ സീസണ്‍ തൊഴില്‍ വിസകളില്‍ എത്തുന്നവര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് ഓണ്‍ലൈന്‍ വഴി പ്രത്യേക പെര്‍മിറ്റ് അനുവദിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സ് വഴിയാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള പെര്‍മിറ്റ് അനുവദിക്കുന്നത്. തങ്ങള്‍ക്കു കീഴിലെ തൊഴിലാളികള്‍ക്കുള്ള പെര്‍മിറ്റുകള്‍ സ്ഥാപനങ്ങള്‍ക്ക് മുഖീം പോര്‍ട്ടല്‍ വഴിയും അനുവദിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam