
കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യം കൈവശം വെച്ച പ്രവാസിയെ പിടികൂടി. ആഭ്യന്തര മന്ത്രാലയത്തിന്റെ അഹ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് ആണ് ഏഷ്യക്കാരനായ പ്രവാസിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും 154 കുപ്പി മദ്യം പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതിയെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.
കുവൈത്തില്‍ സ്‍ത്രീ വേഷം ധരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തിയ 11 പുരുഷന്മാരെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്‍തു. സാല്‍മിയയിലെ ഒരു മസാജ് പാര്‍ലറില്‍ നടത്തിയ റെയ്ഡിലായിരുന്നു സംഭവം. രാജ്യത്ത് സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കൂടി ലക്ഷ്യമിട്ട് വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തുന്ന തെരച്ചിലിലാണ് ഇവര്‍ പിടിയിലായത്.
വിവിധ കമ്പനികളുടെ പേരില്‍ കുവൈത്തിലേക്ക് വിസ സംഘടിപ്പിച്ച ശേഷം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രവാസികളെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇവരെ രാജ്യത്തേക്ക് കൊണ്ടുവന്ന കമ്പനികള്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. കുവൈത്തിലെ വിവിധ രാജ്യങ്ങളുടെ എംബസികളുമായി സഹകരിച്ചാണ് ഇതിനുള്ള നടപടികള്‍ സ്വീകരിച്ചത്.
ലഭ്യമായ വിവരങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്‍ത്രീവേഷം ധരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെക്കുറിച്ച് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. ഇവരെ റിക്രൂട്ട് ചെയ്ത സ്ഥാപനങ്ങളിലും വിവിധ വകുപ്പുകള്‍ ചേര്‍ന്ന് രൂപം നല്‍കിയ കമ്മിറ്റി പരിശോധന നടത്തുന്നുണ്ട്. ചിലരെ അറസ്റ്റ് ചെയ്‍ത് നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി. മറ്റുള്ളവര്‍ക്കെതിരായ അന്വേഷണങ്ങള്‍ നടക്കുന്നു.
Read More - നിയമലംഘകരായ പ്രവാസികള്‍ക്കായി പരിശോധന തുടരുന്നു; 31 പേര്‍ അറസ്റ്റില്‍
ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശപ്രകാരം പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. മുബാറക് അല്‍ അസ്‍മിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടത്തിവരുന്ന പരിശോധനാ കാമ്പയിനുകളുടെ ഭാഗമാണ് ഇപ്പോഴത്തെ നടപടികളെന്ന് പരിശോധക സംഘത്തിന്റെ തലവന്‍ മുഹമ്മദ് അല്‍ ദാഫിരി പറഞ്ഞു. വിവിധ അന്വേഷണ സംഘങ്ങളുമായി സഹകരിച്ച് നടത്തിയ പരിശോധനകളില്‍ മസാജ് സെന്ററുകളില്‍ നിന്ന് നിരവധി നിയമലംഘകരെ പിടികൂടി. പലര്‍ക്കും ആവശ്യമായ ഹെല്‍ത്ത് ലെസന്‍സുകളുണ്ടായിരുന്നില്ല. മറ്റ് ചിലര്‍ വേറെ കമ്പനികളുടെ സ്‍പോണ്‍സര്‍ഷിപ്പില്‍ രാജ്യത്തെത്തിയ ശേഷം നിയമവിരുദ്ധമായി ജോലി ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam