
കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് കടത്തിൽ ഏർപ്പെട്ടിരുന്ന അഞ്ച് പേരടങ്ങുന്ന സംഘത്തെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലഹരിമരുന്നിനെതിരായ ജനറൽ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ, പ്രതികളുടെ കൈവശം 14 കിലോഗ്രാം മയക്കുമരുന്നുകളും 9,000 സൈക്കോട്രോപിക് ഗുളികകളും കണ്ടെത്തി.
മയക്കുമരുന്ന് വിൽപ്പനക്കാരെയും കള്ളക്കടത്തുകാരെയും പിടികൂടുന്നതിനായി ലഹരിമരുന്നിനെതിരായ ജനറൽ ഡിപ്പാർട്ട്‌മെന്റ് നടത്തുന്ന സുരക്ഷാ ശ്രമങ്ങളുടെയും മുൻകരുതൽ നടപടികളുടെയും ഭാഗമാണ് ഈ ഓപ്പറേഷൻ എന്ന് മന്ത്രാലയം പത്രക്കുറിപ്പിൽ വിശദീകരിച്ചു. ലഭിച്ച വിവരങ്ങളുടെ കൃത്യത പരിശോധിച്ച് പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് നിയമപരമായ അനുമതി നേടിയ ശേഷം സംശയിക്കുന്ന അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ട് കുവൈത്ത് പൗരന്മാർ, രണ്ട് ബിദൂനികൾ , ഒരു സിറിയൻ പൗരൻ എന്നിവരടങ്ങിയ സംഘത്തിൽ നിന്ന് 8.5 കിലോഗ്രാം ഹാഷിഷ്, 5 കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, അര കിലോഗ്രാം ലിറിക്ക പൗഡർ, 50 ഗ്രാം കെമിക്കലുകൾ, 30 ഗ്രാം കഞ്ചാവ്, 7,000 ലിറിക്ക കാപ്സ്യൂളുകൾ, 2,000 ട്രമാഡോൾ ഗുളികകൾ, 200 സൈക്കോട്രോപിക് ഗുളികകൾ, 400 മില്ലി ലിറ്റർ ഹാഷിഷ് ഓയിൽ എന്നിവയാണ് അധികൃതർ പിടിച്ചെടുത്തത്.
കൂടാതെ പ്രതികളുടെ പക്കൽ നിന്ന് ലിറിക്ക കാപ്സ്യൂളുകൾ നിറയ്ക്കുന്നതിനുള്ള ഉപകരണങ്ങളും ഉണ്ടായിരുന്നു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും കൂടുതൽ നിയമനടപടികൾക്കായി ഡ്രഗ്സ് ആൻഡ് ആൽക്കഹോൾ പ്രോസിക്യൂഷന് കൈമാറി. സമൂഹത്തിന്റെ സുരക്ഷയും മയക്കുമരുന്നിന്റെ ദോഷകരമായ ഫലങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനായി മയക്കുമരുന്ന് വിൽപ്പനക്കാരെയും വിതരണക്കാരെയും പിടികൂടുന്നതിനായി ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ കോംബാറ്റിംഗ് നാർക്കോട്ടിക് വഴി പ്രചാരണങ്ങൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
Read Also - കുവൈത്തിൽ ജീവപര്യന്തം തടവു ശിക്ഷ 20 വർഷമായി കുറയ്ക്കാൻ ഉത്തരവിട്ട് ആഭ്യന്തര മന്ത്രി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ