പിക്കപ്പ് വാനും ഒട്ടകവും കൂട്ടിയിടിച്ച് അപകടം; നാല് പേരും മരിച്ചത് സംഭവസ്ഥലത്ത് വച്ച്

By Web TeamFirst Published Feb 5, 2023, 8:44 PM IST
Highlights

ദമ്മാം കേന്ദ്രമായി പ്രവർത്തിക്കുന്ന ‘സാക്കോ’ കമ്പനിയിൽ ജീവനക്കാരാണ് മരിച്ച മംഗലാപുരം സ്വദേശികൾ. കരാടിസ്ഥാനത്തിൽ ജോലി ചെയ്യാൻ എത്തിയതാണ് ബംഗ്ലാദേശ് സ്വദേശിയായ നാസർ. ഇവർ സഞ്ചരിച്ച പിക്കപ്പ് വാൻ ഖുറൈസ് എന്ന സ്ഥലത്ത് ഒട്ടകവുമായി കൂട്ടിയിടിച്ചാണ് അപകടം.

റിയാദ്: പിക്കപ്പ് വാനും ഒട്ടകവും കൂട്ടിയിടിച്ച് നാല് യുവാക്കള്‍ മരിച്ച സംഭവം ഏറെ ദുഖത്തോടെയാണ് ഏവരും കേട്ടത്. ഈ അപകടത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അപകടത്തില്‍ മരിച്ച നാല് പേരും പ്രവാസികളാണ് എന്നതും ഇവരുടെ പ്രായവുമെല്ലാം ഏവരിലും കൂടുതല്‍ ദുഖമുണ്ടാക്കുകയാണ്. 

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. മൂന്നു കർണാടക സ്വദേശികളും ഒരു ബംഗ്ലാദേശിയുമാണ് മരിച്ചത്. മംഗലാപുരം ബംഗര സ്വദേശി അഖിൽ നുഅ്മാൻ ഇബ്രാഹിം (29), മുൽക്കി ഹലൻകരി സ്വദേശി മുഹമ്മദ് റിസ്വാൻ മുഹമ്മദ് ബദ്റു (26), സുരക്കല്ല് കൃഷ്ണാപുരം സ്വദേശി ശിഹാബ് (26), ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് നാസിർ ഹുസൈൻ (23) എന്നിവരാണ് മരിച്ചത്. 

ദമ്മാം കേന്ദ്രമായി പ്രവർത്തിക്കുന്ന ‘സാക്കോ’ കമ്പനിയിൽ ജീവനക്കാരാണ് മരിച്ച മംഗലാപുരം സ്വദേശികൾ. കരാടിസ്ഥാനത്തിൽ ജോലി ചെയ്യാൻ എത്തിയതാണ് ബംഗ്ലാദേശ് സ്വദേശിയായ നാസർ. ഇവർ സഞ്ചരിച്ച പിക്കപ്പ് വാൻ ഖുറൈസ് എന്ന സ്ഥലത്ത് ഒട്ടകവുമായി കൂട്ടിയിടിച്ചാണ് അപകടം.

അൽഖോബാറിൽ നിന്ന് വെള്ളിയാഴ്ച വൈകീട്ടാണ് ഇവർ ജോലിസ്ഥലമായ ഹറദിലേക്ക് പുറപ്പെട്ടത്. ദമ്മാമിൽ നിന്ന് 300 കിലോമീറ്റർ അകലെ ഹറദിൽ എത്തുന്നതിന് മുമ്പായി പിക്കപ്പ് വാൻ അപ്രതീക്ഷിതമായി റോഡ് മുറിച്ചുകടന്ന ഒട്ടകത്തെ ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്താൽ പിക്കപ്പിന് മുകളിലേക്ക് ഒട്ടകം മറിഞ്ഞതോടെ പിക്കപ് പൂർണമായും തകർന്നു. നാലുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. റെഡ് ക്രസൻറും സുരക്ഷാ പ്രവർത്തകരും എത്തി പിക്കപ്പ് വാൻ പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
മൃതദേഹങ്ങൾ അൽഅഹ്സ കിങ് ഫഹദ് ആശുപത്രി മോർച്ചറിൽ സൂക്ഷിച്ചിരിക്കുകയാണ്. 

മൃതദേഹങ്ങൾ സൗദിയിൽ ഖബറടക്കണോ നാട്ടിൽ അയക്കണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുന്ന അൽഅഹ്സ കെ.എം.സി.സി ജീവകാരുണ്യ പ്രവർത്തകൻ പി.പി. അഷറഫ് പറഞ്ഞു. മക്കളുടെ മൃതദേഹങ്ങൾ അവസാനമായി ഒരു നോക്ക് കാണണമെന്ന് ആഗ്രഹിക്കുകയാണ് മൂന്നുപേരുടേയും ഉമ്മമാർ. കിഴക്കൻ പ്രവിശ്യയിലെ മംഗലാപുരം പ്രവാസി സംഘത്തിലെ സജീവ പ്രവർത്തകരായിരുന്നു മരിച്ച മൂന്നു പേരും. ശനിയാഴ് പുലർച്ചയോടെയാണ് അപകടവിവരം പുറംലോകമറിയുന്നത്.

Also Read:- എറണാകുളം സ്വദേശി റിയാദില്‍ നിര്യാതനായി

click me!