പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് ഉപയോഗിച്ചു; മൂന്ന് പ്രവാസികള്‍ക്ക് ജയില്‍ശിക്ഷ

By Web TeamFirst Published Dec 5, 2022, 9:49 AM IST
Highlights

പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ അപ്പാര്‍ട്ട്‌മെന്റിലും നൈറ്റ്ക്ലബ്ബിലുമായി തടഞ്ഞുവെച്ച് ഒരു സംഘം ആളുകള്‍ നിര്‍ബന്ധിച്ച് വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

ദുബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച മൂന്ന് പ്രവാസികള്‍ക്ക് ദുബൈയില്‍ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ. മൂന്ന് ഏഷ്യക്കാര്‍ക്കാണ് മനുഷ്യക്കടത്ത് കുറ്റം ചുമത്തി ശിക്ഷ വിധിച്ചത്. തടവുശിക്ഷ പൂര്‍ത്തിയാക്കിയാല്‍ ഇവരെ യുഎഇയില്‍ നിന്ന് നാടുകടത്തും.

ഇവര്‍ തങ്ങളുടെ രാജ്യത്ത് നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദുബൈയില്‍ എത്തിക്കുകയും നിര്‍ബന്ധിച്ച് വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുത്തുകയും ചെയ്യുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ അപ്പാര്‍ട്ട്‌മെന്റിലും നൈറ്റ്ക്ലബ്ബിലുമായി തടഞ്ഞുവെച്ച് ഒരു സംഘം ആളുകള്‍ നിര്‍ബന്ധിച്ച് വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സിഐഡി സംഘം പ്രതികളെ പിടികൂടാനുള്ള കെണിയൊരുക്കുകയായിരുന്നു.

Read More - വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്‍ത് 44 ലക്ഷം വാങ്ങിയ ശേഷം ഒഴിവാക്കി: യുവാവിനെതിരായ കേസില്‍ വിധി

ഇതിനായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വേഷം മാറി പെണ്‍കുട്ടി ജോലി ചെയ്തിരുന്ന ഹോട്ടലിലെത്തി പ്രതികളില്‍ ഒരാളെ പരിചയപ്പെട്ടു. പെണ്‍കുട്ടിയെ തനിക്ക് ഇഷ്ടമായെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞതോടെ 3,000 ദിര്‍ഹം നല്‍കണമെന്നും ഇതിന് പുറമെ ഹോട്ടല്‍ മുറി വാടക ഇനത്തില്‍ 300 ദിര്‍ഹം നല്‍കണമെന്നും പ്രതികളിലൊരാള്‍ പറഞ്ഞു. ഉദ്യോഗസ്ഥന്‍ ഇത് സമ്മതിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ തന്റെ സഹപ്രവര്‍ത്തകരെ ഈ വിവരം അറിയിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാനായി ദുബൈ പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് അനുവാദം വാങ്ങാന്‍ ആവശ്യമായ വിവരങ്ങളും പങ്കുവെച്ചു. തുടര്‍ന്ന് സംഭവത്തിലുള്‍പ്പെട്ട മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പണമിടപാട് നടത്തിയയാള്‍, പെണ്‍കുട്ടിയെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഹോട്ടലിലേക്ക് കൊണ്ടുപോയിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍, പെണ്‍കുടടിയെ അപ്പാര്‍ട്ട്‌മെന്റില്‍ തടവില്‍ വെച്ച പ്രതി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

Read More - പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

പ്രതികളില്‍ നിന്ന് ജോലിക്കായി ഓഫര്‍ ലഭിച്ചതിനെ തുടര്‍ന്ന് ഒരു മാസം മുമ്പാണ് ദുബൈയിലെത്തിയതെന്ന് പെണ്‍കുട്ടി പറഞ്ഞു. ഒരു സുഹൃത്തില്‍ നിന്നാണ് പ്രതികളിലൊരാളുടെ നമ്പര്‍ ലഭിച്ചത്. പിന്നീട് ജോലിക്കായി ഇയാളോട് സംസാരിക്കുകയായിരുന്നു. 2,000 ദിര്‍ഹം മാസ ശമ്പളം ലഭിക്കുന്ന ജോലി ദുബൈയില്‍ ശരിയാക്കി തരാമെന്ന് പ്രതികളിലൊരാള്‍ പറഞ്ഞു. ഇവര്‍ തന്നെ പ്രായം കൂട്ടിക്കാണിച്ച് പാസ്‌പോര്‍ട്ട് സംഘടിപ്പിക്കുകയും ദുബൈയില്‍ എത്തിക്കുകയും ചെയ്തു. പിന്നീട് കുട്ടിയുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ച ശേഷം അപ്പാര്‍ട്ട്‌മെന്റില്‍ പൂട്ടിയിടുകയായിരുന്നു. ഒരു മാസമായി വേശ്യവൃത്തിയിലേര്‍പ്പെടാന്‍ തന്നെ നിര്‍ബന്ധിച്ചെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
 


 

click me!