
അബുദാബി: യുഎഇയില്‍ കനത്ത മഴയെ തുടര്‍ന്ന് നിറഞ്ഞ ഡാമുകളിലെ അധികജലം തുറന്നുവിട്ടു. രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ നടപടിയെന്ന രീതിയിലാണ് ഡാമുകള്‍ തുറന്നത്.
വുറായ, ഷൗഖ, ബുറാഖ്, സിഫ്‌നി, അല്‍ അജിലി, അസ് വാനി 1, മംദൗ എന്നീ അണക്കെട്ടുകളാണ് തുറന്നത്. വാദികളിലും താഴ് വാരങ്ങളിലും ജലനിരപ്പ് ഉയരുന്നതിനാല്‍ ഈ മേഖലകളിലെ താമസക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സമീപഭാവിയില്‍ ലഭിക്കാന്‍ സാധ്യതയുള്ള ജലം സംഭരിക്കാന്‍ ഡാമുകളെ തയ്യാറാക്കുന്നതിനുള്ള മുന്‍കരുതലെന്ന നിലയിലാണ് ഷട്ടറുകള്‍ തുറക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
കിഴക്ക് ദിക്കില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം രാജ്യത്ത് എത്തുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ഫലമായി 14നും 17നും ഇടയില്‍ കിഴക്കന്‍ മേഖലയിലും തെക്കന്‍ മേഖലയിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രാജ്യത്തെ താപനിലയും ഉയരുകയാണ്.
അതേസമയം യുഎഇയില്‍ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം നിരവധി വീടുകളിലും കടകളിലും വെള്ളം കയറിയിരുന്നു. ഏഴ് പേരാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മരിച്ചത്. ഷാര്‍ജയിലും ഫുജൈറയിലും കുടുങ്ങിയ 870 പേരെ അധികൃതര്‍ രക്ഷപ്പെടുത്തിയിരുന്നു. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 150 പേരെയും രക്ഷപ്പെടുത്തി. ഇവരെ സുരക്ഷിതമായ രീതിയില്‍ ഹോട്ടലുകളിലേക്കും മറ്റ് താമസ സൗകര്യങ്ങളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു.
യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ച രാജ് കുമാറിന്റെ ചിതാ ഭസ്മം നാട്ടിലെത്തിക്കാന്‍ തയ്യാറായി താഹിറ
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ക്കായി യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 50,000 ദിര്‍ഹം (10 ലക്ഷം രൂപ)ധനസഹായം പ്രഖ്യാപിച്ചിരുന്നു. വെള്ളപ്പൊക്കത്തില്‍ വീടുകളിലേക്ക് വെള്ളം കയറിയത് മൂലം താല്‍ക്കാലിക താമസ സൗകര്യങ്ങളിലേക്ക് മാറി താമസിക്കേണ്ടി വന്ന കുടുംബങ്ങള്‍ക്ക് തുക നല്‍കാനാണ് നിര്‍ദ്ദേശം. 65 കുടുംബങ്ങള്‍ക്ക് ഈ തുക പ്രയോജനകരമാകുമെന്നാണ് വിലയിരുത്തല്‍. മഴക്കെടുതിയിലും മലവെള്ളപ്പാച്ചിലിലും ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി വിവിധ സര്‍ക്കാര്‍ കേന്ദ്രങ്ങളുടെ സഹകരണത്തോടെ ഫുജൈറയില്‍ സര്‍വേയും ആരംഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ