
മസ്കറ്റ്: ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യത്തിന്റെ വിജയം ഓരോ ഇന്ത്യക്കാരന്റെയും അഭിമാന നിമിഷമാണെന്ന് മസ്കറ്റ് കെഎംസിസി പ്രസിഡന്‍റ് അഹമ്മദ് റഈസ്. ഓരോ ഭാരതീയനും ഹൃദയം കൊണ്ട് ചന്ദ്രനെ സ്പർശിച്ച അനുഭൂതിയാണ്, ചന്ദ്രന്റെ ദക്ഷിണ ധ്രുവം തൊടുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യവും .ഈ ഐതിഹാസിക നിമിഷം രാജ്യത്തിന് സമ്മാനിച്ച ശാസ്ത്രജ്ഞരെ മസ്കറ്റ് കെഎംസിസി അഭിനന്ദിക്കുന്നതായും അദ്ദേഹം പ്രസ്തവനയില്‍ പറഞ്ഞു.
Read Also - 'ഇന്ത്യ ചരിത്രം സൃഷ്ടിക്കുന്നത് തുടരുകയാണ്'; ചന്ദ്രയാന്‍-3 വിജയത്തില്‍ അഭിനന്ദനവുമായി ദുബൈ ഭരണാധികാരി
ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും എത്തിയിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാന്‍ മൂന്ന് സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്. ലോക ബഹിരാകാശ നേട്ടങ്ങളുടെ തലപ്പത്തേക്ക് ഇന്ത്യയെ ഉയർത്തുന്നതാണ് ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ പൂർണ്ണ വിജയം. ഐഎസ്ആർഒ പ്രതീക്ഷിച്ച സമയത്ത് തന്നെ ഇന്ത്യയുടെ ചാന്ദ്ര പേടകം ചന്ദ്രോപരിതലം തൊട്ടു.
ദൗത്യത്തില്‍ ഐഎസ്ആര്‍ഒ തന്നെ വിശേഷിപ്പിച്ച 'ഭീകരമായ 17 മിനിറ്റുകള്‍' എന്ന കാലയളവായിരുന്നു ഏറ്റവും നിര്‍ണായകം. ഐഎസ്ആര്‍ഒയുടെ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ നിലേഷ് എം ദേശായി 'ഭീകരമായ 17 മിനിറ്റു'കളുടെ പ്രാധാന്യം ദിവസങ്ങള്‍ക്ക് മുന്‍പ് വിവരിച്ചത് ഇങ്ങനെ: ''ഓഗസ്റ്റ് 23ന് ലാന്‍ഡര്‍ 30 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കും. അപ്പോള്‍ ഏകദേശ വേഗത സെക്കന്‍ഡില്‍ 1.68 കിലോമീറ്റര്‍ ആയിരിക്കും. ഇത് വലിയ വേഗതയാണ്. ചന്ദ്രന്റെ ഗുരുത്വാകര്‍ഷണബലം ലാന്‍ഡറിനെ അതിന്റെ ഉപരിതലത്തിലേക്ക് വലിക്കും. സോഫ്റ്റ് ലാന്‍ഡിങ്ങ് സമയത്ത് ലാന്‍ഡര്‍ വേഗത പൂജ്യത്തിലേക്ക് എത്തിക്കേണ്ടതുണ്ട്. അതിനായി ത്രസ്റ്റര്‍ എഞ്ചിന്‍ പുനഃസ്ഥാപിക്കേണ്ടതുണ്ട്. ലാന്‍ഡര്‍ മൊഡ്യൂളില്‍ ഞങ്ങള്‍ നാല് ത്രസ്റ്റര്‍ എഞ്ചിനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 25 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് ലാന്‍ഡര്‍ 7.5 കിലോമീറ്ററിലേക്കും പിന്നീട് 6.8 കിലോമീറ്ററിലേക്കും ഇറക്കും. തുടര്‍ന്ന് നാല് എഞ്ചിനുകളില്‍ രണ്ടെണ്ണം നിര്‍ത്തുകയും ശേഷിക്കുന്ന എഞ്ചിനുകള്‍ ലാന്‍ഡിങ്ങിനായി ഉപയോഗിക്കുകയും ചെയ്യും. ഞങ്ങള്‍ എഞ്ചിന്റെ റിവേഴ്‌സ് ത്രസ്റ്റ് ചെയ്യും. 6.8 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് ലാന്‍ഡറിന്റെ വേഗത നാലുമടങ്ങായി കുറയ്ക്കും. ലാന്‍ഡര്‍ 6.8 കിലോമീറ്ററില്‍ നിന്ന് 800 മീറ്ററിലേക്ക് താഴുകയും തുടര്‍ന്ന് ചന്ദ്രോപരിതലത്തിലേക്ക് ലംബമായി ഇറങ്ങുകയും ചെയ്യും. ക്യാമറകളില്‍ നിന്നും സെന്‍സറില്‍ നിന്നും ലഭിച്ച റഫറന്‍സ് ഡാറ്റ ഉപയോഗിച്ച്, ലാന്‍ഡര്‍ ഏത് സ്ഥലത്താണ് ഇറങ്ങേണ്ടതെന്ന് തീരുമാനിക്കും.
ലാന്‍ഡര്‍ എവിടെയാണ് ഇറങ്ങേണ്ടതെന്ന് തീരുമാനിക്കുന്നതിന് മുമ്പ് ഉപരിതലത്തിന് മുകളിലൂടെ സഞ്ചരിക്കും. മുഴുവന്‍ പ്രക്രിയയും 17 മിനിറ്റും 21 സെക്കന്‍ഡും കൊണ്ട് നടക്കും. അനുയോജ്യമായ സ്ഥലത്ത് ലാന്‍ഡര്‍ അല്‍പ്പം വശത്തേക്ക് നീങ്ങുകയാണെങ്കില്‍. ഈ സമയം 17 മിനിറ്റും 32 സെക്കന്‍ഡുമായിരിക്കും. ഭീകരതയുടെ 17 മിനിറ്റ് ലാന്റിംഗിന് നിര്‍ണ്ണായകമാണ്.''
ചന്ദ്രയാന്‍ മൂന്ന് ദൗത്യം വിജയകരമായതോടെ ഇന്ത്യയെ അഭിനന്ദനങ്ങളില്‍ പൊതിഞ്ഞു ആഗോള ബഹിരാകാശ ഏജന്‍സികള്‍. നാസ, യൂറോപ്യന്‍, യുകെ സ്‌പേസ് ഏജന്‍സികള്‍ അടക്കമുള്ളവരാണ് ഇന്ത്യയെ അഭിനന്ദിച്ചത്. റഷ്യ, അമേരിക്ക, യുഎഇ, സൗത്ത് ആഫ്രിക്ക, നേപ്പാള്‍, മാലി ദ്വീപ് അടക്കം നിരവധി രാജ്യങ്ങളും ചന്ദ്രയാന്‍ മൂന്നിന്റെ വിജയത്തില്‍ ഇന്ത്യയെ അഭിനന്ദനം അറിയിച്ചു.
ചന്ദ്രനില്‍ വിജയകരമായി ഇറങ്ങിയതില്‍ ഇന്ത്യയിലെ സുഹൃത്തുക്കള്‍ക്ക് അഭിനന്ദനങ്ങളെന്നാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞത്. രാഷ്ട്രങ്ങള്‍ കെട്ടിപ്പടുക്കുന്നത് സ്ഥിരോത്സാഹത്തിലൂടെയാണ്, ഇന്ത്യ ചരിത്രം സൃഷ്ടിക്കുന്നത് തുടരുന്നെന്നും അദ്ദേഹം പറഞ്ഞു. ദൗത്യം വിജയകരമാക്കിയ ഐഎസ്ആര്‍ഒ സംഘത്തെ അഭിനന്ദിച്ച് പ്രസിഡന്റും രംഗത്തെത്തി. റോവറിനെ ചന്ദ്രോപരിതലത്തില്‍ വിന്യസിച്ചുവെന്ന് രാഷ്ട്രപതി അറിയിച്ചു.
Read Also - അബുദാബിയിലെ ക്രിസ്ത്യന്‍ പള്ളി നിര്‍മ്മാണത്തിന് 2.25 കോടി രൂപ സംഭാവന നല്‍കി യൂസഫലി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ