
റിയാദ്: സൗദി അറേബ്യയില്‍ വിവാഹ മോചനം നേടുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. അടുത്തിടെ പുറത്തുവിട്ട ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ സൗദി വിമന്‍സ് റിപ്പോര്‍ട്ട് 2022ലാണ് ഈ വിവരമുള്ളത്. റിപ്പോര്‍ട്ട് അനുസരിച്ച് 2022ല്‍ 350,000 സ്ത്രീകളാണ് സൗദിയില്‍ വിവാഹമോചനം നേടിയതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
വിവാഹ മോചനം നേടിയവരില്‍ 30-34 വയസ്സിന് ഇടയിലുള്ള സ്ത്രീകളാണ് കൂടുതല്‍. ഈ പ്രായത്തിലുള്ള 54,000 പേരാണ് വിവാഹ മോചനം നേടിയത്. 35-39 വയസ്സിന് ഇടയിലുള്ള 53,000 പേരിലേറെ വിവാഹമോചനം നേടി. 2022 ല്‍ 203,469 സ്ത്രീകള്‍ വിധവകളായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി സര്‍വേകള്‍, രജിസ്ട്രി ഡാറ്റ, 2022ലെ സെന്‍സസ് ഫലങ്ങള്‍, വിദ്യാഭ്യാസ രംഗത്തെ സ്ത്രീകളുടെ പങ്കാളിത്തം, ആരോഗ്യം, കായികം, ടെക്‌നോളജി എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ പരിശോധിച്ച ശേഷമാണ് സ്ഥിതിവിവര കണക്ക് പുറത്തുവിട്ടത്. 15-19, 20-24 എന്നീ പ്രായപരിധിയിലുള്ളവരാണ് സ്ത്രീകളുടെ ജനസംഖ്യയില്‍ കൂടുതല്‍. 916,439, 850,780 എന്നിങ്ങനെയാണ് യഥാക്രമം ഈ പ്രായത്തിലുള്ളവരുടെ ജനസംഖ്യ.
അതേസമയം സൗദി സ്ത്രീകള്‍ തൊഴില്‍ മേഖലയില്‍ വളര്‍ച്ച കൈവരിക്കുകയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറഞ്ഞു. 2022ന്റെ അവസാന പാദത്തില്‍ തൊഴിലില്ലായ്മ നിരക്ക് 15.4 ശതമാനമാണ്. അതുപോലെ തന്നെ സ്ത്രീകളുടെ സാമ്പത്തിക രംഗത്തെ സംഭാവനകളും ഉയരുകയാണ്. 2021 അവസാനം 27.6 ശതമാനമായിരുന്നത് 2022 അവാസന പാദത്തിലെത്തുമ്പോള്‍ 30.4 ശതമാനമായി ഉയര്‍ന്നു. തൊഴില്‍ വിപണിയില്‍ സ്ത്രീപങ്കാളിത്തം ആകെ 36 ശതമാനമാണ്. സംരംഭകത്വത്തിലും സ്ത്രീകള്‍ മുന്നോട്ട് വരികയാണ്. ആരോഗ്യത്തിന്റെ കാര്യത്തിലും സൗദി സ്ത്രീകള്‍ ശ്രദ്ധ ചെലുത്തുന്നത് വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ