
റിയാദ്: തീപ്പൊള്ളലേറ്റ് ഗുരുതര നിലയിൽ റിയാദിലെ ആശുപത്രിയിൽ കഴിഞ്ഞ മലയാളി യുവാവ് മരിച്ചു. കണ്ണൂർ ഇരിട്ടി മുഴക്കുന്ന് മെഹ്ഫിലിൽ ഫസൽ പൊയിലൻ (37) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് താമസസ്ഥലത്തെ അടുക്കളയിൽനിന്ന് പാചകവാതക സിലിണ്ടർ ചോർന്ന് തീയാളി പിടിച്ചാണ് അപകടമുണ്ടായത്.
ഗുരുതരമായി പൊള്ളലേറ്റ നിലയിൽ റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് (ശനിയാഴ്ച) പുലർച്ചെ മൂന്നോടെ മരിച്ചു. അഞ്ചുവർഷത്തോളമായി റിയാദ് എക്സിറ്റ് ആറിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അവധി കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. പാചകത്തിനിടെ ജോലിയാവശ്യാർഥം പെട്ടെന്ന് വിളി വന്നപ്പോൾ പുറത്തുപോയതാണ്.
ഗ്യാസ് സിലിണ്ടർ തുറന്നത് ഓർക്കാതെ പോയ യുവാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തി റൂമിനുള്ളിൽ ലൈറ്റിട്ടപ്പോൾ തീയാളി പിടിക്കുകയായിരുന്നു എന്നാണ് അറിയുന്നത്. പിതാവ്: കുന്നുമ്മൽ അബ്ദുല്ല. മാതാവ്: പൊയിലൻ ആയിഷ (മാലൂർ). ഭാര്യ: ആസ്യ. മക്കൾ: ആലിയ മെഹ്വിഷ്, അസ്ബ മെഹക്. സഹോദരങ്ങൾ: ഫുളൈൽ, ഫൈസൽ, നൗഫൽ, ഹാഫിള, അനസ്.
Read Also - പ്രവാസി മലയാളികള്‍ക്ക് കോളടിക്കും; കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം, 200 കിലോ ലഗേജും അടിപൊളി ഭക്ഷണവും
സാമൂഹിക മാധ്യമത്തിലൂടെ പ്രവാചകനിന്ദ; യുവതിക്കെതിരെ നടപടി
റിയാദ്: സൗദി അറേബ്യയില്‍ സാമൂഹിക മാധ്യമത്തിലൂടെ പ്രവാചകനിന്ദ നടത്തിയ യുവതിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് യുവതി ആവര്‍ത്തിച്ച് പ്രവാചകനിന്ദ നടത്തിയത്.
സംഭവത്തില്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടി യുവതിയെ മീഡിയ റെഗുലേറ്ററി അതോറിറ്റി വിളിപ്പിച്ചു. അന്വേഷണം പൂര്‍ത്തിയാക്കി യുവതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് അതോറിറ്റി അറിയിച്ചു. പ്രവാചകനെയും പ്രവാചക പത്‌നി ഖദീജയെയും അപകീര്‍ത്തിപ്പെടുത്ത സന്ദേശങ്ങളും വീഡിയോയുമാണ് യുവതി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പ്രചരിപ്പിച്ചത്. സൗദി അറേബ്യയില്‍ പ്രവാചകനിന്ദ നടത്തുന്നവര്‍ക്ക് അഞ്ചു വര്‍ഷം തടവും 30 ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam