Asianet News MalayalamAsianet News Malayalam

പ്രവാസി മലയാളികള്‍ക്ക് കോളടിക്കും; കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം, 200 കിലോ ലഗേജും അടിപൊളി ഭക്ഷണവും

സര്‍വീസ് ആരംഭിക്കുന്നതിന് എല്ലാ സൗകര്യങ്ങളുമുള്ള കപ്പല്‍ കണ്ടുവച്ചിട്ടുണ്ട്. മറ്റൊരു സംസ്ഥാനത്തിന് വേണ്ടി കൊച്ചിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കപ്പലാണിത്. ഒരു ട്രിപ്പില്‍ 1250 പേര്‍ക്ക് വരെ യാത്ര ചെയ്യാം. 

gulf news kerala to dubai passenger ship service for ten thousand rupees rvn
Author
First Published Sep 15, 2023, 6:39 PM IST

ദുബൈ: കടലിന്റെ സൗന്ദര്യം ആസ്വദിച്ച്, കാഴ്ചകള്‍ കണ്ട് കപ്പലില്‍ പ്രവാസികള്‍ക്ക് യാത്ര ചെയ്യാം, 200 കിലോ ലഗേജും, അടിപൊളി ഭക്ഷണവും...

പതിനായിരം രൂപയാണ് വണ്‍വേ ടിക്കറ്റിന്. വിഭവസമൃദ്ധമായ ഭക്ഷണവും വിനോദപരിപാടികളും കപ്പില്‍ ഒരുക്കും. മൂന്ന് ദിവസം നീളുന്നതാണ് യാത്ര. യാത്രാ കപ്പല്‍ സര്‍വീസ് യാഥാര്‍ത്ഥ്യമായാല്‍ പ്രവാസികള്‍ക്ക് ആശ്വാസമാകും. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഡിസംബറില്‍ കപ്പല്‍ സര്‍വീസ് ആരംഭിക്കും. ആദ്യം പരീക്ഷണ സര്‍വീസും ഇത് വിജയിച്ചാല്‍ മാസത്തില്‍ രണ്ട് ട്രിപ്പുകള്‍ നടത്താനുമാണ് പദ്ധതി. സര്‍വീസ് ആരംഭിക്കുന്നതിന് എല്ലാ സൗകര്യങ്ങളുമുള്ള കപ്പല്‍ കണ്ടുവച്ചിട്ടുണ്ട്. മറ്റൊരു സംസ്ഥാനത്തിന് വേണ്ടി കൊച്ചിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കപ്പലാണിത്. ഒരു ട്രിപ്പില്‍ 1250 പേര്‍ക്ക് വരെ യാത്ര ചെയ്യാം. ബേപ്പൂര്‍, കൊച്ചി തുറമുഖങ്ങളില്‍ നിന്ന് ദുബൈയിലെ മിന അല്‍ റാഷിദ് തുറമുഖം വരെ സര്‍വീസ് നടത്താനാണ് ഇപ്പോള്‍ ഉദ്ദേശം.

Read also - ടിക്കറ്റ് കാശ് വാങ്ങി! പക്ഷെ കുട്ടിയല്ലേ മടിയിലിരുന്നാൽ മതിയെന്ന് വിമാന ജീവനക്കാര്‍, യുവതിയുടെ പരാതി

കപ്പല്‍ സര്‍വീസിനായി മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ, ആനന്ദപുരം ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുള്‍പ്പെടെ വിവിധ പങ്കാളികളുമായി മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്.കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിന് ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയും ആനന്ദപുരം ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ ഒരു കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആറ് മാസത്തേക്ക് പാസഞ്ചര്‍ ക്രൂയിസ് ചാര്‍ട്ടര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിക്കാനാണ് കണ്‍സോര്‍ഷ്യം ലക്ഷ്യമിടുന്നത്.

ബേപ്പൂർ–കൊച്ചി തുറമുഖങ്ങൾ മുതൽ ദുബൈയിലെ മിന അൽ റാഷിദ് തുറമുഖം വരെയുള്ള പാസഞ്ചർ ക്രൂയിസ് കപ്പൽ പ്രവർത്തനങ്ങളുടെ സാധ്യതാപഠനം നടത്താനുള്ള അഭ്യർഥന മുഖ്യമന്ത്രി പിണറായി വിജയന് മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ പ്രസിഡന്റ് സി. ഇ.ചാക്കുണ്ണി സമർപ്പിച്ചിരുന്നു. കൂടാതെ, മന്ത്രി വി.മുരളീധരൻ മുഖേന കേന്ദ്രത്തിനും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

Read Also- എക്സിറ്റില്‍ നാട്ടിൽ പോകാനൊരുങ്ങുന്നതിനിടെ വന്ന അപ്രതീക്ഷിത 'വില്ലന്‍'; ഭയത്തോടെ കഴിഞ്ഞു, ഒടുവില്‍ ആശ്വാസം

യുഎഇ-കൊച്ചി-ബേപ്പൂര്‍ കപ്പല്‍ സര്‍വീസിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തുറമുഖ വകുപ്പു സെക്രട്ടറിക്ക് നേരത്തേ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. കേരള സെക്ടറില്‍ ചാര്‍ട്ടേഡ് യാത്രാക്കപ്പല്‍, വിമാന സര്‍വീസ് ആരംഭിക്കുന്നതിന്റെ സാധ്യതാ റിപ്പോര്‍ട്ട് തയ്യറാക്കി മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചിരുന്നു. സീസണ്‍ കണക്കിലെടുത്ത് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തുന്ന സാഹചര്യത്തില്‍, സര്‍വീസ് സാധ്യമായാല്‍ പ്രവാസികള്‍ക്ക് വളരെയേറെ ഗുണം ചെയ്യും. 

(പ്രതീകാത്മക ചിത്രം)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios