
റിയാദ്: മരുഭൂമിയുടെ നാടായ സൗദി അറേബ്യയിൽ ഇപ്പോൾ രാജ്യാവ്യാപകമായി മഴ തകർത്തു പെയ്യുകയാണ്. പല ഭാഗങ്ങളിലും ശക്തമായ വെള്ളപ്പാച്ചിലും വെള്ളക്കെട്ടുമുണ്ട്. ഗതാഗതം താറുമാറായിട്ടുണ്ട്. നിരവധി വാഹനാപകടങ്ങളുണ്ടായി.
റിയാദിന് വടക്കുഭാഗത്ത് ഒട്ടകങ്ങളെ കയറ്റിവന്ന ഒരു ട്രക്കറ്റ് വെള്ളപ്പാച്ചിലിൽപ്പെട്ട് മറിഞ്ഞ അപകടത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. റിയാദ്-അൽ ഖർജ് റോഡിലെ എക്സിറ്റ് 17ൽ ഇന്നലെ രാത്രി ശക്തമായ മഴയിൽ വെള്ളപ്പൊക്കമുണ്ടായി. വാഹനങ്ങൾ അതിൽ മുങ്ങിക്കിടന്നു, മണിക്കൂറുകളോളം. കനത്ത മഴയും കാറ്റും കാരണം പലഭാഗങ്ങളിലും ജനജീവിതം ദുസ്സഹമായിട്ടുണ്ട്.
വരും ദിവസങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. റിയാദ് ഉൾപ്പടെ രാജ്യത്തെ അഞ്ച് മേഖലകളിലാണ് കനത്ത മഴ പ്രതീക്ഷിക്കുന്നത്. രാജ്യം കൊടും ശൈത്യത്തിലേക്ക് നീങ്ങുന്നതിെൻറ ലക്ഷണമാണ് പ്രകടമാകുന്നത്. ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ കടുത്ത മൂടൽമഞ്ഞ് രൂപപ്പെടുന്നുണ്ട്.
ദേശീയ കാലാവസ്ഥാ കേന്ദ്രം ഇന്ന് (ചൊവ്വാഴ്ച) ജിസാൻ, അസിർ, റിയാദ്, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി പ്രവിശ്യ എന്നീ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ ഇടിയോടുകൂടിയ ഇടത്തരം മുതൽ കനത്ത മഴയ്ക്ക് സാധ്യത പ്രവചിച്ചു. ഇത് വെള്ളപ്പൊക്കത്തിനും വെള്ളപ്പാച്ചിലിനും ആലിപ്പഴ വർഷത്തിനും ശക്തമായ കാറ്റിനും കാരണമായേക്കാം.
അൽ ജൗഫ്, ഹാഇൽ, അൽ ഖസീം, മക്ക, അൽ ബാഹ, നജ്‌റാൻ എന്നീ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. ചെങ്കടലിലെ ഉപരിതല കാറ്റിെൻറ ചലനം വടക്കൻ, മധ്യ ഭാഗങ്ങളിൽ വടക്കുപടിഞ്ഞാറൻ മുതൽ വടക്ക് വരെയും, തെക്കൻ ഭാഗത്ത് തെക്കുകിഴക്ക് മുതൽ വടക്ക് വരെയും മണിക്കൂറിൽ 25-45 കി.മീ വേഗതയിൽ ആയിരിക്കും. തെക്കൻ ഭാഗത്ത് മഴമേഘങ്ങൾ രൂപപ്പെടുന്നതോടെ വേഗത മണിക്കൂറിൽ 60 കിലോ മീറ്ററിൽ അധികം എത്താൻ സാധ്യതയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam