അസ്ഥിരമായ കാലാവസ്ഥ, ശക്തമായ കാറ്റും മഴയും; സ്കൂളുകള്‍ക്ക് അവധി, റെഡ് അലര്‍ട്ട്, ജാഗ്രതാ നിര്‍ദ്ദേശവുമായി സൗദി

Published : Mar 19, 2024, 04:59 PM ISTUpdated : Mar 19, 2024, 06:06 PM IST
അസ്ഥിരമായ കാലാവസ്ഥ, ശക്തമായ കാറ്റും മഴയും; സ്കൂളുകള്‍ക്ക് അവധി, റെഡ് അലര്‍ട്ട്, ജാഗ്രതാ നിര്‍ദ്ദേശവുമായി സൗദി

Synopsis

സ്കൂളുകളിൽ ക്ലാസ്സുകൾ ഉണ്ടാകില്ലെങ്കിലും നേരിട്ടുള്ള പഠനത്തിനു പകരം കുട്ടികൾക്ക് ഓൺലൈൻ പ്ലാറ്റ് ഫോം വഴിയാണ് പഠനം.

റിയാദ്: സൗദി അറേബ്യയുടെ മിക്ക മേഖലകളിലും ബുധനാഴ്ച വരെ അസ്ഥിരമായ കാലാവസ്ഥയാണ് പ്രവചിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കാലാവസ്ഥ മുന്നറിയിപ്പ് അനുസരിച്ച് മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് നിരവധി സ്കൂളുകള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കും ഇന്ന് അവധിയും പ്രഖ്യാപിച്ചിരുന്നു. 

റിയാദ്, ഖസീം, ഹഫര്‍ അല്‍ ബാതിന്‍, മജ്‌മഅ, അൽ റസ്,  റാബിഗ്, ഉനൈസ, മദ്നബ്, സൽഫി, അൽ ഗാഥ്, ശഖ്റ,  ഹായിൽ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി നല്‍കിയത്. സ്കൂളുകളിൽ ക്ലാസ്സുകൾ ഉണ്ടാകില്ലെങ്കിലും നേരിട്ടുള്ള പഠനത്തിനു പകരം കുട്ടികൾക്ക് ഓൺലൈൻ പ്ലാറ്റ് ഫോം വഴിയാണ് പഠനം.

അതേസമയം റിയാദ്, ജിദ്ദ ഉള്‍പ്പെടെ പല നഗരങ്ങളിലും തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു. വടക്കന്‍ തബൂക്ക് മേഖലയിലെ  നിരവധി ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ പ്രവചിച്ച സാഹചര്യത്തില്‍ ദേശീയ കാലാവസ്ഥ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 

Read Also - ആഴ്ചതോറും 24 അധിക സര്‍വീസുകള്‍, വമ്പൻ പ്രഖ്യാപനവുമായി എയര്‍ലൈന്‍; ഈ സെക്ടറില്‍ പ്രവാസികള്‍ക്കിനി യാത്ര എളുപ്പം

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ തബൂക്കില്‍ അസ്ഥിരമായ കാലാവസ്ഥയായിരുന്നു. തിങ്കളാഴ്​ച പുലർച്ചെയും ഉച്ചക്ക്​ ശേഷവും മക്ക​ ഹറമിലും പരിസരങ്ങളിലും മിതമായ തോതിൽ മഴയുണ്ടായി​.ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.  നജ്റാന്‍, ജിസാന്‍, അസീര്‍, അല്‍ബാഹ മേഖലകളില്‍ ഇടിയോടുകൂടിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും ദൂരക്കാഴ്ച കുറയുമെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഹായില്‍, അല്‍ദൗഫ്, വടക്കന്‍ അതിര്‍ത്തി മേഖലകള്‍, തബൂക്ക്, വടക്കന്‍ മദീന എന്നിവിടങ്ങളില്‍ താപനില കുറയും. ശക്തമായ കാറ്റിനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. ചെങ്കടലിലെ തെക്കുപടിഞ്ഞാറന്‍ ഉപരിതല കാറ്റ് വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് മണിക്കൂറില്‍ 25-50 കിലോമീറ്റര്‍ വേഗതയില്‍ വടക്ക്, മധ്യ ഭാഗങ്ങളിലേക്ക് നീങ്ങുമെന്നും ഇടിമിന്നലിനൊപ്പം മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സുരക്ഷിതമായ സ്ഥലങ്ങളില്‍ തുടരണമെന്നും വെള്ളക്കെട്ടും അപകടസാധ്യതകളുമുള്ള സ്ഥലങ്ങളില്‍ പോകരുതെന്നും വെള്ളച്ചാലുകള്‍ മുറിച്ചു കടക്കരുതെന്നും നീന്തരുതെന്നും ജനറല്‍ ഡയറക്ടറേര്റ് ഓഫ് സിവില്‍ ഡിഫന്‍സ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വിവിധ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും വഴി നല്‍കുന്ന മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. റിയാദ് മേഖലയിലെ വിവിധ ഗവര്‍ണറേറ്റുകളിലും നഗരങ്ങളിലും മിതമായ മഴ മുതല്‍ ശക്തമായ മഴയും പൊടിക്കാറ്റും വരെ അനുഭവപ്പെടാനുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. അഫിഫ്, അല്‍ ദവാദ്മി, അല്‍ ഖുവൈയ്യാ, അല്‍ മജ്മ, താദിഖ്, അല്‍ ഖാട്ട്, അല്‍ സുല്‍ഫി, ഷര്‍ഖ,  തബൂക്കിലെ വിവിധ മേഖലകള്‍, അല്‍ ജൗഫ്, വടക്കന്‍ അതിര്‍ത്തി, മദീന, ഹായില്‍, അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലും മഴ പ്രതീക്ഷിക്കുന്നുണ്ട്. 

 ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം