ചിത്രങ്ങള്‍ സുഹൃത്തിന് അയച്ചുകൊടുത്തശേഷം യുഎഇയില്‍ ഇന്ത്യക്കാരി ആത്മഹത്യ ചെയ്തു

By Web TeamFirst Published May 29, 2019, 10:49 AM IST
Highlights

വാതില്‍ പൊളിച്ച് അകത്തുകടന്ന ഇവര്‍ അതീവ ഗുരുതരാവസ്ഥയിലായ അധ്യാപികയെ അല്‍ ഖാസിമി ആശുപത്രിയിലേക്ക് മാറ്റി. ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞുപരിശ്രമിച്ചെങ്കിലും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ മരണം സംഭവിക്കുകയായിരുന്നു.

ഷാര്‍ജ‍: കഴുത്തില്‍ കുരുക്ക് മുറുക്കുന്ന ചിത്രങ്ങള്‍ സുഹൃത്തിന് അയച്ചുകൊടുത്ത ശേഷം ഇന്ത്യക്കാരി ആത്മഹത്യ ചെയ്തു. അജ്മാനിലെ സ്കൂളില്‍ ഇംഗീഷ് അധ്യാപികയായി ജോലി ചെയ്തിരുന്ന 32കാരിയാണ് ഷാര്‍ജയിലെ അല്‍ ഗാഫിയയിലുള്ള വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. തുണി ഉപയോഗിച്ച് കഴുത്തില്‍ കുരുക്ക് മുറുക്കുന്ന ചിത്രമാണ് ഇവര്‍ യുഎഇയില്‍ തന്നെയുള്ള തന്റെ സുഹൃത്തിന് അയച്ചുകൊടുത്തത്. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം തുടങ്ങി.

വാട്സ്ആപ് വഴി ചിത്രം ലഭിച്ച സുഹൃത്ത് ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ദര്‍, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥര്‍, പൊലീസ് പട്രോള്‍, ആംബുലന്‍സ് തുടങ്ങിയ അടങ്ങുന്ന സംഘം ഫ്ലാറ്റില്‍ കുതിച്ചെത്തി. പൊലീസ് സംഘം എത്തുന്നതിന് മുന്‍പ് അധ്യാപികയുടെ സുഹൃത്തും വീട്ടിലെത്തിയിരുന്നു. വാതില്‍ പൊളിച്ച് അകത്തുകടന്ന ഇവര്‍ അതീവ ഗുരുതരാവസ്ഥയിലായ അധ്യാപികയെ അല്‍ ഖാസിമി ആശുപത്രിയിലേക്ക് മാറ്റി. ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞുപരിശ്രമിച്ചെങ്കിലും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ മരണം സംഭവിക്കുകയായിരുന്നു. മരണകാരണം കണ്ടെത്തുന്നതിനായി സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു.

വിവാഹമോചിതയായ അധ്യാപികയും തന്റെ മുന്‍ ഭര്‍ത്താവും തമ്മില്‍ ഇന്ത്യയിലുള്ള തങ്ങളുടെ മക്കളുടെ സംരക്ഷണത്തെച്ചൊല്ലി തര്‍ക്കം നിലനിന്നതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു. സംഭവദിവസം ഫോണില്‍ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് അറിയിക്കുകയായിരുന്നു. സുഹൃത്ത് സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയും റമദാനിലെ രാത്രി നമസ്കാരത്തിന് ശേഷം നേരിട്ട് കാണാമെന്ന് പറയുകയും ചെയ്തു. എന്നാല്‍ ഉടന്‍ തന്നെ കഴുത്തില്‍ കുരുക്ക് മുറുക്കുന്ന ചിത്രം വാട്‍സ്ആപില്‍ ലഭിക്കുകയായിരുന്നു.

ഇതോടെ ഉടന്‍ തന്നെ സുഹൃത്ത് ഫ്ലാറ്റിലെത്തി. വാതിലില്‍ മുട്ടിയെങ്കിലും തുറക്കാത്തതിനാല്‍ വാതില്‍ പൊളിച്ചാണ് അകത്ത് കടന്നത്. അപ്പോഴേക്കും അതീവഗുരുതരാവസ്ഥയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

click me!