
അബുദാബി: യുഎഇ ദീര്‍ഘകാല വിസാ നിരക്ക് പ്രഖ്യാപിച്ചു. പത്തുവര്‍ഷത്തേക്ക് 1150 ദിര്‍ഹമാണ് നിരക്ക്. നിക്ഷേപകർക്കും സംരംഭകർക്കും വിവിധ മേഖലയിലെ വിദഗ്ദർക്കും ദീര്‍ഘകാല വിസ സ്വന്തമാക്കാം.
പത്തുവർഷത്തെ വിസയ്ക്ക് അപേക്ഷാ ഫീസ് 150 ദിർഹവും വിസയുടെ നിരക്ക് 1000 ദിർഹവുമാണ് ആകെ 1150 ദിര്‍ഹം. അഞ്ചുവർഷത്തെ വിസയ്ക്ക് 650 ദിര്‍ഹം. ദീർഘകാലവിസയ്ക്കുള്ള അവസരങ്ങളും രാജ്യത്തെ അനുകൂലസാഹചര്യങ്ങളും സൗകര്യങ്ങളും മനസ്സിലാക്കാൻ മൾട്ടിപ്പിൾ എൻട്രി വിസയും അനുവദിച്ചിട്ടുണ്ട്. 1100 ദിർഹമാണ് ഇതിന്റെ നിരക്ക്.
വൻകിട നിക്ഷേപകർക്കും വ്യവസായ സംരംഭകർക്കും പ്രൊഫഷണലുകൾക്കും ഗവേഷകർക്കും മികവുപുലർത്തുന്ന വിദ്യാർഥികൾക്കുമാണ് ദീർഘകാല വിസ അനുവദിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് മന്ത്രിസഭായോഗം ഇതിന് അനുമതി നൽകിയത്. റീഗൽ ഗ്രൂപ്പ് ചെയർമാൻ വാസു ഷ്‌റോഫ്, ഖുശി ജൂവലറി ഗ്രൂപ്പ് എം.ഡി. ഖുശി ഖത്വാനി എന്നീ രണ്ട് ഇന്ത്യൻ പ്രവാസികൾക്കാണ് ആദ്യ ദീർഘകാല വിസകൾ അനുവദിച്ചത്.
ഭാര്യയും മക്കളും കൊച്ചുമക്കളും ഉൾപ്പെടെ കുടുംബത്തിലെ പതിനൊന്ന് അംഗങ്ങൾക്ക് പത്തുവർഷത്തെ വിസ ലഭിച്ചതായി വാസു ഷ്‌റോഫ് പറഞ്ഞു. നടപടികൾ ലളിതമായിരുന്നെന്നും പത്തുമിനിറ്റിനകം വിസ ലഭിച്ചെതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ചമുതലാണ് ദീർഘകാല വിസ അനുവദിച്ചുതുടങ്ങിയത്. ആറായിരത്തിലധികം അപേക്ഷകൾ ലഭിച്ചതായി അധികൃതർ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam