
ദുബൈ: ദുബൈ എയര്‍ഷോയ്ക്ക്(Dubai Airshow) പരിസമാപ്തി. എയര്‍ഷോയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സൂര്യകിരണ്‍ എയറോബാറ്റിക്‌സ് ടീമും( Suryakiran Aerobatics Team) യുഎഇയുടെ അല്‍ ഫുര്‍സാന്‍ ഡിസ്‌പ്ലേ സംഘവും(Al Fursan Display Team) ദുബൈ ആകാശത്ത് ഫ്‌ലൈപാസ്റ്റ്(flypast) നടത്തി. ബുധനാഴ്ചയാണ് സൂര്യകിരണും അല്‍ ഫുര്‍സാന്‍ സംഘവും ചേര്‍ന്ന് ഫ്‌ലൈപാസ്റ്റ് നടത്തിയത്. ബുര്‍ജ് ഖലീഫ, പാം ജുമൈറ, ബുര്‍ജ് അല്‍ അറബ് എന്നിവിടങ്ങളിലാണ് വ്യോമാഭ്യാസപ്രകടനം കാഴ്ചവെച്ചത്.
ഇന്ത്യയുടെ തേജസ് വിമാനവും പ്രദര്‍ശന പറക്കലില്‍ പങ്കെടുത്തു. വ്യോമാഭ്യാസ പ്രകടനങ്ങളില്‍ സൗദി അറേബ്യയുടെ സൗദി ഹോക്സ്, റഷ്യയുടെ റഷ്യന്‍ നൈറ്റ്സ്, ഇന്ത്യയുടെ സൂര്യകിരണും വ്യോമസേനയുടെ സാരംഗും പങ്കാളികളായി. സൂര്യകിരണ്‍, തേജസ് വിമാനങ്ങളുടെ യുഎഇയിലെ ആദ്യത്തെ അഭ്യാസ പ്രകടനം കൂടിയാണിത്. അടുത്ത തലമുറയിലെ സുഖോയ് യുദ്ധവിമാനങ്ങളുടെ ആദ്യ അന്താരാഷ്ട്ര അരങ്ങേറ്റവും ദുബൈയില്‍ എയര്‍ഷോയില്‍ നടന്നു. ലോകത്തെ മികച്ച പോര്‍വിമാനങ്ങളും ആഢംബര വിമാനങ്ങളും ഹെലികോപ്ടറുകളും സൈനിക വിമാനങ്ങളും അടുത്ത് കാണാനും പ്രകടനങ്ങള്‍ ആസ്വദിക്കാനും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 83,000 പേരാണ് എത്തിയത്.
Dubai Air Show | 16 വര്‍ഷത്തിന് ശേഷം യുഎഇയില്‍ ഇന്ത്യന്‍ വ്യോമ സേനയുടെ അഭ്യാസ പ്രകടനമൊരുങ്ങുന്നു
വ്യോമമേഖലയ്ക്കും പ്രതിരോധ രംഗത്തും ഉണര്‍വേകി 286.5 ബില്യന്‍ ദിര്‍ഹത്തിന്റെ കരാറുകളാണ് അഞ്ചു ദിവസത്തെ എയര്‍ഷോയില്‍ ഒപ്പുവെച്ചത്. കൊവിഡിന് മുമ്പ് 2019ല്‍ നടന്ന എയര്‍ഷോയിലേക്കാള്‍ 10,000 കോടിയിലധികം രൂപയുടെ കരാറുകളാണ് ഇത്തവണ ഒപ്പിട്ടത്. കരാറുകള്‍ നേടിയതില്‍ ഏറ്റവും മുന്നില്‍ എയര്‍ബസാണ്. 408 വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ ഇവര്‍ക്ക് കരാര്‍ ലഭിച്ചു. 72 ബോയിങ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യയുടെ ബജറ്റ് വിമാനം അക്‌സ എയര്‍ 900 കോടി ഡോളറിന്റെ കരാര്‍ നല്‍കി. 737 മാക്‌സി വിമാനങ്ങള്‍ വാങ്ങാനാണ് ബോയിങ് കമ്പനിയുമായി കരാറിലേര്‍പ്പെട്ടത്. 148 രാജ്യങ്ങളില്‍ നിന്നായി 1200ലേറെ പ്രദര്‍ശകര്‍ എത്തിയ മേളയില്‍ 160ലേറെ പുത്തന്‍ വിമാനങ്ങളും എത്തിയിരുന്നു. 1989ലാണ് ദുബൈ എയര്‍ഷോയുടെ ആദ്യ എഡിഷന്‍ നടന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam