
ദോഹ: ഫിഫ ലോകകപ്പ് ഫുട്ബോൾ കാണാൻ കരമാർഗം ഖത്തറിലേക്ക് എത്തുന്നവർ സ്വീകരിക്കേണ്ട നടപടി ക്രമങ്ങൾ അധികൃതർ പുറത്തുവിട്ടു. കരമാർഗം എത്തുന്നവരെ സ്വീകരിക്കാൻ സൗദി - ഖത്തര്‍ അതിർത്തിയായ അബൂസംറയിൽ വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
നവംബർ ഒന്നു മുതല്‍ മുതൽ ഡിസംബർ 23 വരെയാണ് ലോകകപ്പ് ഫുട്‍ബോള്‍ ആരാധകർക്ക് റോഡ് മാർഗം ഖത്തറിലേക്കുള്ള പ്രവേശനം. ഖത്തറിലേക്ക് വരുന്നവരുടെ കൈവശം ഹയ്യാ പോർട്ടലിൽ റജിസ്റ്റർ ചെയ്‍തിരിക്കുന്ന പാസ്‌പോർട്ട് ഉണ്ടായിരിക്കണം. ഫുട്‍ബോള്‍ ആരാധകരുടെ പ്രവേശന നടപടികൾ സുഗമമാക്കാൻ അബു സംറ അതിർത്തിയിലെ പാസ്‌പോർട്ട് പരിശോധനാ കൗണ്ടറുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. മണിക്കൂറിൽ 4,000 പേരെ സ്വീകരിക്കാൻ പര്യാപ്തമായ വലിയ കൂടാരവും സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
വാണിജ്യ ആവശ്യങ്ങൾക്കായി എത്തുന്ന ട്രക്കുകൾക്ക് അർദ്ധ രാത്രിക്ക് ശേഷം മാത്രമായിരിക്കും ഖത്തറിൽ പ്രവേശനം അനുവദിക്കുക. അബൂ സംറ ചെക്ക്പോസ്റ്റിൽ എത്തുന്നവർക്ക് പോകുന്നതിന് സൗജന്യ ബസ് സർവീസുകൾ ഉൾപ്പെടെയുള്ള സേവനങ്ങളും ഏർപ്പാടാക്കിയിട്ടുണ്ട്. ദോഹയിലേക്ക് പോകുന്നതിന് ഇവിടെനിന്ന് ടാക്സിയും ലഭ്യമാക്കും. അഞ്ചുദിവസത്തെ താമസ രേഖയും ഇൻഷുറൻസും ഉണ്ടെങ്കിൽ മാത്രമേ സ്വന്തം വാഹനവുമായി ഖത്തറിലേക്ക് പ്രവേശിക്കാനാകൂ.
സ്വന്തം വാഹനവുമായി ഖത്തറിലേക്ക് പ്രവേശിക്കാന്‍ എത്തുന്നവർ 5000 റിയാലിന്റെ പെർമിറ്റ് എടുക്കണമെന്നും അധികൃതർ അറിയിച്ചു. ഖത്തറിൽ പ്രവേശിച്ച് 24 മണിക്കൂറിനകം തിരിച്ചു പോകുന്നവർക്കായി അബുസംറ അതിർത്തിയിൽ വിപുലമായ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് അതിർത്തിയിൽ വാഹനം പാർക്ക് ചെയ്‍ത് ദോഹയിലേക്ക് ബസിൽ പോകാൻ സാധിക്കും.
Read also: ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ തീയ്യതി പ്രഖ്യാപിച്ചു; വിസ്‍മയിപ്പിക്കാന്‍ ഇത്തവണ ഡ്രോണ്‍ ലൈറ്റ് ഷോ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam