
അബഹ: സൗദി അറേബ്യയിലെ(Saudi Arabia) ഖമീസ് മുശൈത്തില്‍ പുക ശ്വസിച്ച് മരണപ്പെട്ട സുഭാഷിന്റെ മൃതദേഹം ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇടപെട്ട് നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. പത്തനംതിട്ട ജില്ലയിലെ തെങ്ങമം സുഭാഷ് ഭവനില്‍ ദേവന്‍ രോഹിണി ദമ്പതികളുടെ മകന്‍ സുഭാഷ് (41) ആണ് കൊടും തണുപ്പില്‍ നിന്നും രക്ഷ കിട്ടാനായി ഒരുക്കിയ തീയില്‍ നിന്നും ഉണ്ടായ പുക ശ്വസിച്ച് മരണപ്പെട്ടത്. രണ്ടു കൊല്ലം മുമ്പ് ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തിയ സുബാഷ് ഖമീസിലെ അതൂത് ഡാമിനടുത്ത് സ്വദേശി പൗരന്റെ വീട്ടു ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
അസീര്‍ പ്രവിശ്യയില്‍ തണുപ്പുകാലം ആയതിനാല്‍ രാത്രികാലങ്ങളില്‍ റൂമില്‍ തീ കത്തിച്ച് തണുപ്പില്‍നിന്ന് ആശ്വാസം കണ്ടെത്തിയിരുന്ന ഇദ്ദേഹം മരണ ദിവസവും പതിവുപോലെ പെയിന്റ് പാട്ടയില്‍ തീ കത്തിച്ച് ഉറങ്ങി പോയി. ഇതില്‍ നിന്നും ഉണ്ടായ പുക ശ്വസിച്ചു മരണപ്പെടുകയായിരുന്നു. ബന്ധുമിത്രാദികളോ മറ്റു വേണ്ടപ്പെട്ടവരോ ഇല്ലാതെ വന്ന സാഹചര്യത്തില്‍ നാട്ടിലുള്ള അദ്ദേഹത്തിന്റെ ഭാര്യയും മറ്റു കുടുംബാംഗങ്ങളും ഇദ്ദേഹത്തിന്റെ മൃതശരീരം വീട്ടില്‍ എത്തിച്ചു തരണമെന്ന് അഭ്യര്‍ത്ഥിക്കുന്ന വിവരം അറിഞ്ഞ ഇന്ത്യന്‍ സോഷ്യല്‍ ഫോറം വിഷയത്തില്‍ ഇടപെടുകയും ഖമീസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് മുനീര്‍ ചക്കുവള്ളിയുടെ പേരില്‍ കുടുംബം പവര്‍ ഓഫ് അറ്റോണി നല്‍കുകയും ചെയ്തു. തുടര്‍ന്ന് സൗദിയിലെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അസീര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സ്റ്റേറ്റ് പ്രസിഡന്റ് കോയ ചേലേമ്പ്ര, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഹനീഫ ചാലിപ്പുറം, ജിദ്ദയിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ ടീം അംഗങ്ങളായ നൗഷാദ് മമ്പാട്, ഹസൈനാര്‍ മായര മംഗലം തുടങ്ങിയവരുടെ നേതൃത്വത്തില്‍ മൃതശരീരം നാട്ടിലേക്ക് അയയ്ക്കുകയും ചെയ്തു.
കൊച്ചി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിച്ച മൃതദേഹം എസ്ഡിപിഐ സംസ്ഥാന സമിതി അംഗം അന്‍സാരി ഏനാത്ത്, ജില്ലാ കമ്മിറ്റി അംഗം ഷാജി പഴകുളം, മണ്ഡലം സെക്രട്ടറി സമദ് മണ്ണടി, ഷാജു പഴകുളം എന്നിവരുടെ നേതൃത്വത്തില്‍ എസ്ഡിപിഐയുടെ ആംബുലന്‍സില്‍ സുഭാഷിന്റെ വീട്ടിലെത്തിച്ചു. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്നു മൃതദേഹം സംസ്‌കരിച്ചു.
ഭാര്യ റാണി(36) സൂര്യ പ്രിയ(12), സൂര്യനാരായണന്‍(7) എന്നിവര്‍ മക്കളാണ്.
(ഫോട്ടോ: പുക ശ്വസിച്ച് മരിച്ച സുബാഷിന്റെ മൃതദേഹവുമായി അസീര്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ അബഹ എയര്‍പോര്‍ട്ടില്‍, മരിച്ച സുഭാഷ്(വലത്))
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam