
റിയാദ്: തൊഴിലുടമയുടെ അശ്രദ്ധ മൂലം സൗദിയില്‍(Saudi Arabia) നിയമക്കുരുക്കിലായ തമിഴ്നാട്ടുകാരന് മലയാളികള്‍ തുണയായി. കന്യാകുമാരി തക്കല സ്വദേശി ജോണ്‍ ഫിലിപ്പോസ് 30 വര്‍ഷമായി സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസ്സ ഷുഖൈക്കില്‍ കണ്‍സ്ട്രക്ഷന്‍ ജോലി ചെയ്തുവരികയായിരുന്നു. ഏതാനും മാസം മുന്‍പ്, നാട്ടില്‍ പോകാനായി ഫിലിപ്പോസ് തന്റെ പാസ്സ്പോര്‍ട്ട് തിരിച്ചു ചോദിച്ചപ്പോള്‍, അത് കൈമോശം വന്നതായി തൊഴിലുടമ പറഞ്ഞു. അതിനു പുറമെ, മൂന്നു വര്‍ഷമായി ഇഖാമ പുതുക്കിയിട്ടില്ലായിരുന്നു. ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍, അസുഖബാധിതനായിരുന്ന ഫിലിപ്പോസിനു കൃത്യമായി ആശുപത്രി ചികിത്സ കിട്ടാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തിരുന്നു.
ജീവിതം ദുരിതത്തിലായപ്പോള്‍ ഫിലിപ്പോസ് നവയുഗം സാംസ്‌കാരിക വേദി ഷുഖൈഖ് യൂണിറ്റ് രക്ഷാധികാരി ജലീലുമായി ബന്ധപ്പെട്ടു, നാട്ടിലേയ്ക്ക് മടങ്ങാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ജലീല്‍ വിവരം കൈമാറിയത് അനുസരിച്ചു, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ സിയാദ് പള്ളിമുക്കും, മണി മാര്‍ത്താണ്ഡവും ഈ കേസ് ഏറ്റെടുക്കുകയായിരുന്നു.
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഫാമിലി, സന്ദര്‍ശക വിസകള്‍ അനുവദിച്ചു തുടങ്ങി, നിബന്ധനകള്‍ ഇങ്ങനെ
രണ്ടുപേരും ഫിലിപ്പോസിന്റെ തൊഴിലുടമയുമായി ബന്ധപ്പെട്ടെങ്കിലും അയാളില്‍ നിന്നും സഹകരണമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് അവര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ഫിലിപ്പോസിനു ഔട്ട്പാസ് വാങ്ങി നല്‍കുകയും, നാടുകടത്തല്‍ കേന്ദ്രം (തര്‍ഹീല്‍) വഴി ഫൈനല്‍ എക്‌സിറ്റ് നേടുകയും ചെയ്തു. അതോടെ ഫിലിപ്പോസിനു നാട്ടിലേയ്ക്ക് മടങ്ങാനുള്ള മാര്‍ഗ്ഗം തെളിഞ്ഞു. നിയമ നടപടികള്‍ പൂര്‍ത്തിയായപ്പോള്‍, നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് ജോണ്‍ ഫിലിപ്പോസ് നാട്ടിലേക്ക് മടങ്ങി.
(ഫോട്ടോ: നവയുഗം പ്രവര്‍ത്തകരായ സിയാദ് പള്ളിമുക്കും മണി മാര്‍ത്താണ്ഡവും ചേര്‍ന്ന് ഫിലിപ്പോസിനു യാത്ര രേഖകള്‍ കൈമാറുന്നു)
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam