നിയമലംഘകരായ പ്രവാസികള്‍ക്കായി പരിശോധന തുടരുന്നു; 31 പേര്‍ അറസ്റ്റില്‍

By Web TeamFirst Published Nov 25, 2022, 8:52 PM IST
Highlights

തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്നവരെയും താമസ നിയമങ്ങള്‍ പാലിക്കാത്തവരെയും ഉള്‍പ്പെടെ പിടികൂടാന്‍ ലക്ഷ്യമിട്ട് കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധന നടന്നുവരികയാണ്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ, തൊഴില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ ജഹ്‌റ മേഖലയിലെ റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗവുമായി സഹകരിച്ച് മാന്‍പവര്‍ അതോറിറ്റി നടത്തിയ പരിശോധനയില്‍ 31 പേരാണ് അറസ്റ്റിലായത്. താമസ, തൊഴില്‍ നിയമലംഘകരാണ് ഇവര്‍. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.  

തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്നവരെയും താമസ നിയമങ്ങള്‍ പാലിക്കാത്തവരെയും ഉള്‍പ്പെടെ പിടികൂടാന്‍ ലക്ഷ്യമിട്ട് കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധന നടന്നുവരികയാണ്. താമസ നിയമങ്ങള്‍ ലംഘിച്ച് കുവൈത്തില്‍ കഴിഞ്ഞുവരുന്നവരെയും രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി ജോലി ചെയ്യുന്നവരെയും പിടികൂടുന്നുണ്ട്. പരിശോധനയില്‍ നിയമ ലംഘനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തുന്നവരെ ഉടന്‍ തന്നെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും അവിടെ നിന്ന് നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയുമാണ് ചെയ്യുന്നത്. പിന്നീട് മറ്റൊരു വിസയിലും കുവൈത്തിലേക്ക് മടങ്ങി വരാനാവാത്ത വിധം വിലക്കേര്‍പ്പെടുത്തിയാണ് ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കുന്നത്. 

Read More -  പുതുവര്‍ഷം; കുവൈത്തില്‍ അവധി പ്രഖ്യാപിച്ചു

കഴിഞ്ഞ ദിവസം കുവൈത്തില്‍ സ്‍ത്രീ വേഷം ധരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തിയ 11 പുരുഷന്മാരെ അറസ്റ്റ് ചെയ്‍തിരുന്നു. സാല്‍മിയയിലെ ഒരു മസാജ് പാര്‍ലറില്‍ നടത്തിയ റെയ്ഡ‍ിലായിരുന്നു സംഭവം. രാജ്യത്ത് സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കൂടി ലക്ഷ്യമിട്ട് വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തുന്ന തെരച്ചിലിലാണ് ഇവര്‍ പിടിയിലായത്.

Read More - കുട്ടികള്‍ക്കുള്ള ഫാമിലി വിസയ്ക്ക് അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി

വിവിധ കമ്പനികളുടെ പേരില്‍ കുവൈത്തിലേക്ക് വിസ സംഘടിപ്പിച്ച ശേഷം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രവാസികളെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇവരെ രാജ്യത്തേക്ക് കൊണ്ടുവന്ന കമ്പനികള്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. കുവൈത്തിലെ വിവിധ രാജ്യങ്ങളുടെ എംബസികളുമായി സഹകരിച്ചാണ് ഇതിനുള്ള നടപടികള്‍ സ്വീകരിച്ചത്. 

click me!