
കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരിമരുന്ന് കടത്തൽ, കച്ചവടം, ഉപയോഗം എന്നിവയ്‌ക്കെതിരെയുള്ള പരിശോധന കർശനമാക്കി ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ എട്ട് വ്യത്യസ്ത റെയ്ഡുകളിലായി 12 പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കടത്തിക്കൊണ്ടുവന്നതും വിൽപനയ്ക്കായി സൂക്ഷിച്ചതുമായ വൻ ലഹരിമരുന്ന് ശേഖരമാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
86,700 ലൈറിക്ക ക്യാപ്സ്യൂളുകൾ, 940 ഗ്രാം ഹെറോയിൻ, 405 ഗ്രാം മെത്താംഫെറ്റാമൈൻ (ഐസ്/ക്രിസ്റ്റൽ മെത്ത്), 100 സൈക്കോട്രോപിക് ഗുളികകൾ, 100 മില്ലിലിറ്റർ സിന്തറ്റിക് കന്നാബിനോയിഡ് ദ്രാവകം, 20 ഗ്രാം കഞ്ചാവ്, 4 ഗ്ലാസ് കുപ്പികളിൽ സൂക്ഷിച്ച സിന്തറ്റിക് കന്നാബിനോയിഡ്, 3 ഡിജിറ്റൽ അളവുതൂക്ക മെഷീനുകൾ എന്നിവയാണ് അധികൃതർ പിടിച്ചെടുത്തത്.
കസ്റ്റംസ് ജനറൽ ഡയറക്ടറേറ്റുമായി സഹകരിച്ച് നടത്തിയ മറ്റൊരു നിർണായക നീക്കത്തിൽ, വിദേശത്ത് നിന്ന് കൊറിയർ വഴി വന്ന പാർസൽ കൈപ്പറ്റാൻ എത്തിയ പ്രതിയെ ഉദ്യോഗസ്ഥർ പിടികൂടി. വിദേശത്തുനിന്നെത്തിയ അലങ്കാര പാനലുകൾക്കുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. വിദേശത്തുള്ള ലഹരി മാഫിയാ സംഘത്തിന്റെ നിർദ്ദേശപ്രകാരം പണത്തിന് വേണ്ടിയാണ് പാർസൽ കൈപ്പറ്റിയതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. പിടിക്കപ്പെട്ട പ്രതികളെയും പിടിച്ചെടുത്ത മയക്കുമരുന്നുകളും തുടർന്നുള്ള കടുത്ത നിയമനടപടികൾക്കായി ബന്ധപ്പെട്ട പ്രോസിക്യൂഷൻ വിഭാഗത്തിന് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam