
കവൈത്ത് സിറ്റി: മൂന്ന് രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് വരുന്നവര്‍ ഭക്ഷണ സാധനങ്ങള്‍ കൊണ്ടു വരുന്നിന് നിയന്ത്രണം ഏര്‍പ്പെടുത്തി കുവൈത്ത്. ഇറാഖ്, സിറിയ, ലെബനാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന ഭക്ഷണ വസ്‍തുക്കള്‍ക്കാണ് നിയന്ത്രണം കൊണ്ടുവന്നതെന്ന് കുവൈത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന ഉറവിടം വ്യക്തമല്ലാത്ത ഭക്ഷ്യവസ്‍തുക്കളും വീടുകളില്‍ തയ്യാറാക്കിയ ഭക്ഷണ സാധനങ്ങളും കുവൈത്തിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കില്ല.
ആരോഗ്യ പ്രതിരോധ സുരക്ഷാ നടപടികളുടെ ഭാഗമായാണ് കസ്റ്റംസ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവന്നതെന്ന് കുവൈത്തിലെ ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് കസ്റ്റംസ് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ സാമി മുഹമ്മദ് അല്‍ കന്ദരി പറഞ്ഞു. ചില പ്രത്യേക അസുഖങ്ങള്‍ കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന ഭക്ഷ്യ വസ്‍തുക്കള്‍ വിലക്കേര്‍പ്പെടുത്താന്‍ രാജ്യത്തെ ആരോഗ്യ വിഭാഗം ശുപാര്‍ശ ചെയ്‍തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉറവിടം വ്യക്തമല്ലാത്ത ഭക്ഷ്യ വസ്‍തുക്കളും വീടുകളില്‍ ഉണ്ടാക്കിയ ഭക്ഷ്യ വസ്‍തുക്കളും ചില അയല്‍ രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരുന്നതിന് നിയന്ത്രണം കൊണ്ടുവന്നത്. അതേസമയം ഭക്ഷ്യ സംസ്‍കരണ സ്ഥാപനങ്ങള്‍ പാക്ക് ചെയ്‍ത ഭക്ഷ്യ വസ്‍തുക്കള്‍ കൊണ്ടുവരാന്‍ അനുവാദമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ