
കുവൈത്ത് സിറ്റി: സാമൂഹിക മാധ്യമങ്ങളിലൂടെ (Social media) അശ്ലീല വീഡിയോകള്‍ (Indecent video clips) പങ്കുവെച്ചതിന് പിടിയിലായ നടിക്കും കാമുകനും കുവൈത്തില്‍ രണ്ട് വര്‍ഷം കഠിന തടവ് (Celebrity and boyfriend jailed). ഇരുവര്‍ക്കും 2000 ദിനാര്‍ പിഴയും (Fine) വിധിച്ചിട്ടുണ്ട്. പ്രവാസിയായ കാമുകനെ ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്തണമെന്നും (Deporting from Kuwait) കോടതി വിധിയില്‍ പറയുന്നു.
സോഷ്യല്‍ മീഡിയാ താരവും സെലിബ്രിറ്റിയും സീരിയല്‍ താരവുമായ യുവതിയെയും കാമുകനെയും കഴിഞ്ഞ വര്‍ഷം അവസാനമാണ് കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്‍തത്. ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്‍ത് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സാമൂഹിക മാധ്യമങ്ങളില്‍ തന്നെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നു. ഇരുവര്‍ക്കുമെതിരെ അധികൃതര്‍ ഉടന്‍ നടപടിയെടുക്കണമെന്ന് നിരവധിപ്പേര്‍ ആവശ്യമുന്നയിക്കുകയും ചെയ്‍തു.
സംഭവം പരിശോധിച്ച കുവൈത്ത് പബ്ലിക് പ്രോസിക്യൂഷനാണ് ഇരുവരെയും അറസ്റ്റ് ചെയ്യാനുള്ള ഉത്തരവിട്ടത്. സാമൂഹിക മാധ്യമങ്ങളില്‍ കൂടുതല്‍ ഫോളോവര്‍മാരെ ലഭിക്കാനാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് ഇവര്‍ പറഞ്ഞു. തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കിയ കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷിക്കപ്പെട്ട നടി നേരത്തെയും സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല വീഡോയകള്‍ പുറത്തുവിട്ടതിന് വിമര്‍ശനങ്ങളേറ്റുവാങ്ങിയിട്ടുണ്ട്.
കുവൈത്തില്‍ നേരത്തെയും അശ്ലീല വീഡിയോകളുടെ പേരില്‍ സെലിബ്രിറ്റികള്‍ നടപടികള്‍ നേരിട്ടിട്ടുമുണ്ട്. ഫാഷന്‍ താരം സാറ അല്‍ ഖന്തരിയും ഭര്‍ത്താവ് അഹ്‍മദ് അല്‍ എന്‍സിയും ഇത്തരമൊരു വീഡിയോയുടെ പേരില്‍ അറസ്റ്റിലാരുന്നു. പൊതുമാന്യതയ്‍ക്ക് നിരക്കാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിന് ഇവര്‍ക്ക് രണ്ട് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചെങ്കിലും പിന്നീട് അപ്പീല്‍ കോടതി ജയില്‍ ശിക്ഷ ഇളവ് ചെയ്‍ത് 10,000 കുവൈത്തി ദിനാര്‍ പിഴയാക്കി മാറ്റിയിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) സ്വദേശി യുവാവുമായുള്ള തര്‍ക്കത്തിനിടെ പ്രവാസിയെ വെട്ടിക്കൊന്നു (murder). കഴിഞ്ഞ ദിവസം ഹവല്ലി ഗവര്‍ണറേറ്റിലായിരുന്നു (Hawalli Governorate) സംഭവം. അജ്ഞാത മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ (Unidentified dead body) സുരക്ഷാ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്റെ വിശദ വിവരങ്ങള്‍ പുറത്തുവന്നത്.
പലയിടത്തും മുറിവേറ്റ നിലയിലാണ് അജ്ഞാത മൃതദേഹം ഹവല്ലിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്. ഇറച്ചി വെട്ടുന്നതിന് ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു കത്തിയും മൃതദേഹത്തിന് സമീപത്തു നിന്ന് ലഭിച്ചു. തുടര്‍ നടപടികള്‍ മൃതദേഹം ഫോറന്‍സിക് പരിശോധനയ്‍ക്ക് പരിശോധനയ്‍ക്ക് അയച്ചു. പരിശോധനയില്‍ കൊലപാതകമാണെന്ന വിവരമാണ് പുറത്തുവന്നത്.
തുടര്‍ന്ന് നടന്ന വിശദമായ അന്വേഷണത്തിനൊടുവിലാണ് കൊലപാതകിയെ പിടികൂടിയത്. കൊല്ലപ്പെട്ടയാളും ഒരു കുവൈത്തി യുവാവും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായെന്നും ഇതിനിടെ കൊലപാതകം നടന്നുവെന്നുമാണ് പൊലീസ് കണ്ടെത്തിയത്. ശേഷം ആയുധം സ്ഥലത്തുതന്നെ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയും ചെയ്‍തു. എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ സി.ഐ.ഡി ഉദ്യോഗസ്ഥര്‍ക്ക് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam