
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ സമ്മേളനങ്ങളിലൊന്നായ ‘ലീപ്പ് 2026’-െൻറ അഞ്ചാം പതിപ്പിന് ആഗസ്റ്റ് 31-ന് റിയാദിൽ തുടക്കമാവും. സെപ്റ്റംബർ മൂന്ന് വരെ റിയാദിന് വടക്കുള്ള മൽഹാം റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലാണ് പരിപാടി.
‘പുതിയ ലോകങ്ങളിലേക്ക്’ എന്ന ആശയത്തിൽ സംഘടിപ്പിക്കുന്ന ഈ സംഗമത്തിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ സാങ്കേതിക വിദഗ്ധരും നിക്ഷേപകരും പുതിയ ബിസിനസ് സംരംഭകരും പങ്കാളികളാകും. സൗദി ആശയവിനിമയ-വിവരസാങ്കേതിക മന്ത്രാലയം, സൈബർ സെക്യൂരിറ്റി ഫെഡറേഷൻ, ‘തഹാളുഫ്’ കമ്പനി എന്നിവ സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. സൗദി അറേബ്യയെ ലോകത്തിലെ സാങ്കേതികവിദ്യയുടെയും നിർമിതബുദ്ധിയുടെയും പ്രധാന കേന്ദ്രമാക്കി മാറ്റാനും ഡിജിറ്റൽ മേഖലയെ വളർത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈ വർഷത്തെ മേളയിൽ ആയിരത്തിലധികം പ്രമുഖ വിദഗ്ധർ സംസാരിക്കും. 1800-ലധികം മുൻനിര ടെക് കമ്പനികളും 600-ലധികം പുതിയ സ്റ്റാർട്ടപ്പുകളും ഇവിടെ അണിനിരക്കും. കൂടാതെ, ബിസിനസുകളിൽ പണം നിക്ഷേപിക്കാൻ താല്പര്യമുള്ള 1900-ലധികം വൻകിട നിക്ഷേപകരും എത്തുന്നുണ്ട്. ഇത് പുതിയ ബിസിനസ് കരാറുകൾ ഉണ്ടാക്കാനും രാജ്യത്തേക്ക് വൻകിട നിക്ഷേപങ്ങൾ ആകർഷിക്കാനും സഹായിക്കും.
നിർമിതബുദ്ധി, പുതിയ സാങ്കേതിക മുന്നേറ്റങ്ങൾ, ഡിജിറ്റൽ സാമ്പത്തിക രംഗം എന്നിവയിലെ മാറ്റങ്ങൾ മേളയിൽ പരിചയപ്പെടുത്തും. ഇതിനായി നിർമിതബുദ്ധിക്കായുള്ള ‘ഡീപ് ഫെസ്റ്റ്’, സാമ്പത്തിക സാങ്കേതികവിദ്യ, ആരോഗ്യ മേഖല, സ്മാർട്ട് സിറ്റികൾ, വിദ്യാഭ്യാസം, കായികം, ബഹിരാകാശം, ഡിജിറ്റൽ ഗെയിമിങ്, ടെക്നിക്കൽ ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ സവിശേഷ മേഖലകൾ സജ്ജീകരിച്ചിട്ടുണ്ട്.
ഇതോടൊപ്പം പുതിയ ബിസിനസ് ബന്ധങ്ങൾ ഉണ്ടാക്കാൻ ‘ലീപ് കണക്ട്’, കായിക രംഗത്തെ സാങ്കേതികവിദ്യകൾക്കായി ‘സ്പോർട്സ് ടെക് ഹബ്’, ലോകത്തെ പുതിയ കണ്ടുപിടുത്തങ്ങൾ കാണാൻ ‘വേൾഡ് ടെക് സോൺ,’ തത്സമയ പരിപാടികൾക്കായി ‘ലീപ് സ്റ്റുഡിയോസ്’ എന്നീ പ്രത്യേക വിഭാഗങ്ങളും ഉണ്ടാകും. പുതിയ കരാറുകളും പദ്ധതികളും പ്രഖ്യാപിക്കാനുള്ള പ്ലാറ്റ്‌ഫോമുകളും മേളയുടെ ഭാഗമാണ്. സൗദി വിഷൻ 2030 ലക്ഷ്യമിടുന്ന ശക്തമായ ഒരു ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥ സൃഷ്ടിക്കാനും ഭാവിയിലെ തൊഴിൽ-വളർച്ചാ അവസരങ്ങൾ തുറക്കാനും ലീപ്പ് കോൺഫറൻസ് വലിയ പങ്കുവഹിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam