
ദുബായ്: യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റമദാനോടനുബന്ധിച്ച് പ്രഖ്യാപിച്ച ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. 47.50 കോടി കോടിയോളം രൂപയാണ് (രണ്ട് കോടി ദിർഹം) പദ്ധതിക്ക് വേണ്ടി യൂസഫലി നൽകിയത്.
ലോകമെങ്ങും ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെയും അർഹരായവരുടെയും ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക എന്ന വലിയ ലക്ഷ്യം യാഥാർത്ഥ്യമാകുന്നതിൽ എറെ സന്തോഷമുണ്ടെന്നും, വിശുദ്ധമാസത്തിൽ പിതാക്കൻമാർക്ക് നൽകുന്ന ഏറ്റവും മികച്ച ആദരമാണിതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മാതൃകാപരമായ ജീവകാരുണ്യപ്രവർത്തനങ്ങളുടെ നേർസാക്ഷ്യമാണ് ഫാദേഴ്സ് എൻഡോവമെൻറ് പദ്ധതിയെന്നും ഈ കാരുണ്യപ്രവർത്തനത്തിൽ ഭാഗമാകുന്നത് ഏറെ അഭിമാനകരമാണെന്നും യൂസഫലി കൂട്ടിചേർത്തു.
പിതാക്കന്മാരെ ആദരിക്കുന്നതിനും അര്‍ഹരായവര്‍ക്ക് ചികിത്സയും ആരോഗ്യ സംരക്ഷണവും നല്‍കുന്നതിനുമാണ് ശൈഖ് മുഹമ്മദ് 2,500 കോടി യുടെ (ഒരു ബില്യണ്‍ ദിര്‍ഹം) മൂല്യമുള്ള ഒരു സുസ്ഥിര എന്‍ഡോവ്‌മെന്റ് ഫണ്ടായ ഫാദേഴ്സ് എൻഡോവ്മെന്റ് ഈ റമദാനിൽ പ്രഖ്യാപിച്ചത്. റമദാനിൽ ജീവകാരുണ്യ, മാനുഷിക സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പ്രവര്‍ത്തന തുടര്‍ച്ചയാണ് ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. പരിശുദ്ധ മാസത്തിൽ പ്രഖ്യാപിച്ച ജീവകാരുണ്യ പദ്ധതിക്ക് വൻ സ്വീകാര്യതയാണ് പൊതുസമൂഹത്തിൽ ലഭിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam