നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കെ സന്ദർശക വിസയിൽ സൗദിയിലെത്തിയ മലയാളി വീട്ടമ്മ മരിച്ചു. സന്ദർശക വിസ കാലാവധി പൂർത്തിയാക്കി അടുത്ത മാസം നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിത മരണം. 

റിയാദ്: സന്ദർശക വിസയിൽ സൗദി അറേബ്യയിലെത്തിയ മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചു. ആലപ്പുഴ നൂറനാട് കല്ലിക്കോട്ട് പുത്തൻവീട്ടിൽ മഞ്ജു പുഷ്പവല്ലി (48) ആണ് അന്തരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. കഴിഞ്ഞ 11 മാസമായി ജുബൈലിൽ ഭർത്താവിനോടൊപ്പം താമസിച്ചു വരികയായിരുന്നു മഞ്ജു. സന്ദർശക വിസ കാലാവധി പൂർത്തിയാക്കി അടുത്ത മാസം നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.

ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ഇവർ നേരത്തെ ചികിത്സ തേടിയിരുന്നതായി ബന്ധുക്കൾ അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ വീട്ടിൽ അബോധാവസ്ഥയിലായ മഞ്ജുവിനെ ഉടൻ തന്നെ റെഡ് ക്രസൻ്റ് ആംബുലൻസിൽ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.

ഭർത്താവ്: പ്രസാദ് ജനാർദ്ദനൻ (ജുബൈലിൽ ജോലി ചെയ്യുന്നു). മകൾ: അഞ്ജലി. മാതാപിതാക്കൾ: ചെല്ലപ്പൻ നാരായണൻ, പുഷ്പവല്ലി ജാനകി. സഹോദരൻ: മനോജ് കുമാർ. നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ പുരോഗമിക്കുന്നത്.