
റിയാദ്: സൗദി മധ്യപ്രവിശ്യയിൽ റിയാദിൽനിന്ന് 150 കിലോമീറ്ററകലെ ഹുത്ത ബനീ തമീമിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു മലയാളി യുവാവിന് പരിക്കേറ്റു. കൊല്ലം ശാസ്താംകോട്ട കുമരംചിറ കോട്ടക്കാട്ടുമുക്ക് സ്വദേശി വലിയ വീട്ടിൽ മുഹമ്മദ് കുഞ്ഞിയുടെയും ലൈല ബീവിയുടെയും മകൻ മുഹമ്മദ് റാശിദ് (27) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നാട്ടുകാരൻ നാസിം പെരുവയലിനെ പരിക്കുകളോടെ ഹുത്ത ബനീ തമീം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ (ശനിയാഴ്ച) രാത്രി ഒമ്പതിനാണ് സംഭവം.
ഹുത്ത ബനീ തമീമിന് അടുത്തുള്ള ഹരീഖ് പട്ടണത്തിൽ നിന്ന് റിയാദിലെ അൽഹൈയിറിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഹരീഖിൽനിന്ന് 55 കിലോമീറ്റർ പിന്നിട്ട് വിജനമായ സ്ഥലത്താണ് കാർ മറിഞ്ഞത്. മരിച്ച മുഹമ്മദ് റാശിദ് അവിവാഹിതനാണ്. സഹോദരങ്ങളായ ജിഷാർ, റിയാസ് എന്നിവർ ഹരീഖിൽ ജോലി ചെയ്യുന്നു. ഏക സഹോദരി: റജീന. പിതാവ് മുഹമ്മദ് കുഞ്ഞി ദീർഘകാലം റിയാദിൽ പ്രവാസിയായിരുന്നു. മുഹമ്മദ് റാശിദ് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) സജീവ പ്രവർത്തകനാണ്. മൃതദേഹവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിക്കാൻ ഹുത്ത ബനീ തമീം കെ.എം.സി.സി പ്രവർത്തകരും റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂരും ഒ.ഐ.സി.സി പ്രവർത്തകൻ നാസർ ലെയ്സും രംഗത്തുണ്ട്.
Read Also - സന്ദർശന വിസയില്‍ സൗദിയിലെത്തി; ഇന്ത്യൻ വനിത താമസസ്ഥലത്ത് മരിച്ചു
അതേസമയം ദീർഘകാലമായി പ്രവാസിയായ മലയാളി സൗദി കിഴക്കൻ പ്രവിശ്യയിൽ ദമ്മാമിന് അടുത്ത് സൈഹാത്തിൽ നിര്യാതനായി. തലശ്ശേരി കായ്യത്ത് ദാറുൽ അൻവാർ മസ്ജിദിന് സമീപം മഞ്ചാടി കുടുംബത്തിലെ കൊട്ടോത്ത് നിസാം (53) ആണ് ശനിയാഴ്ച പുലർച്ചെ മരിച്ചത്. താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ഖത്വീഫ് സെൻട്രൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുള്ളയാൾ അവധിക്ക് നാട്ടിൽ പോയിരുന്നതിനാൽ മുറിയിൽ ഒറ്റക്കായിരുന്നു.
ബുധനാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തിന് മസ്തിഷ്കാഘാതം സംഭവിക്കുകയായിരുന്നു. വ്യാഴാഴ്ച പുറത്ത് കാണാഞ്ഞതിനെത്തുടർന്ന് അന്വേഷിച്ചെത്തിയവരാണ് താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഒരു ദിവസം കഴിഞ്ഞാണ് ആശുപത്രിയിൽ എത്തിക്കാനായത് എന്നതാണ് കൂടുതൽ ഗുരുതരമാക്കിയത്. പുന്നോലിലെ പരേതനായ പറമ്പത്ത് സുബൈറിെൻറയും ചേറ്റംകുന്ന് കൊട്ടോത്ത് നഫീസയുടേയും മകനാണ്. ഭാര്യ: നജ്മ കായ്യത്ത് വില്ല. മക്കൾ: ഫാത്തിമ അസറ, മുഹമ്മദ് മുസ്ഫർ, മുഹമ്മദ് ബിലാൽ. സൈഹാത്തിലെ അല്‍ ഷിഫായി ട്രാവല്‍സ് ജീവനക്കാരനായിരുന്നു. സഹോദരങ്ങൾ: നിസ്താർ (ദമ്മാം), മുഹമ്മദ് നിയാസ്, നസ്രീൻ ബാനു, സുഫൈജ, സഫ്രീൻ ഫർഹാൻ എന്നിവര്‍. മൃതദേഹം ദമ്മാമിൽ ഖബറടക്കുമെന്ന് മൂത്ത സഹോദരൻ നിസ്താർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ