
ദുബൈ: യുഎഇയില്‍ ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവ്. ജുമൈറയിലുള്ള ഒരു വിദേശിയുടെ വസതിയില്‍ വെച്ചായിരുന്നു സംഭവം. ഇവിടെ വീട്ടുജോലിക്കാരിയായിരുന്ന പ്രവാസി വനിതയെയാണ് അവരുടെ ഭര്‍ത്താവ് കുത്തിക്കൊല്ലാന്‍ ശ്രമിച്ചതെന്ന് കേസ് രേഖകള്‍ വ്യക്തമാക്കുന്നു. 2021 ഓഗസ്റ്റ് മാസത്തിലായിരുന്നു കേസിന് ആസ്‍പദമായ സംഭവം.
യൂറോപ്യന്‍ വനിതയുടെ വീട്ടിലായിരുന്നു കൊലപാതക ശ്രമത്തിനിരയായ വീട്ടുജോലിക്കാരി താമസിച്ചിരുന്നത്. ജോലിക്കാരിയുടെ ഭര്‍ത്താവ് ഇവിടെ വരാറുണ്ടായിരുന്നെങ്കിലും വീട്ടില്‍ കയറാന്‍ ഉടമ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ വീടിന്റെ ഗേറ്റിന് സമീപത്തു നിന്ന് ഇരുവര്‍ക്കും സംസാരിക്കാന്‍ അനുവാദം നല്‍കി.
വീടിന്റെ മുന്നില്‍ നിന്ന് ഇരുവരും തര്‍ക്കിക്കാന്‍ തുടങ്ങുകയും കൈയാങ്കളിയിലേക്ക് നീങ്ങുകയും ചെയ്‍തതോടെ വീട്ടുമ ഇറങ്ങിച്ചെന്ന് ഭര്‍ത്താവിനോട് പോകാന്‍ ആവശ്യപ്പെട്ടു. ഇത് വകവെയ്‍ക്കാതെ അയാള്‍ കൈയില്‍ കരുയിരുന്ന കത്തിയെടുത്ത് ജോലിക്കാരിയെ കുത്തുകയായിരുന്നു. കഴുത്തില്‍ ഉള്‍പ്പെടെ ശരീരത്തില്‍ പല സ്ഥലങ്ങളിലായി നിരവധി തവണ ഇയാള്‍ കുത്തി. വീട്ടുടമ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ്, ആംബുലന്‍സ് സംഘങ്ങളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
പിന്നീട് ചികിത്സയിലൂടെ യുവതി ആരോഗ്യം വീണ്ടെടുത്തു. കുത്തിയതിന് പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവിനെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്‍തു. തുടര്‍ന്നാണ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്. അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ പൂര്‍ത്തിയായ ശേഷം ഇയാളെ യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam