കുവൈത്തിന്റെ വ്യോമപരിധിയിൽ പ്രവേശിച്ച രണ്ട് ബാലിസ്റ്റിക് മിസൈലും ഒരു ഡ്രോണും തകർത്തു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ ഈ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. രാജ്യസുരക്ഷ ഉറപ്പാക്കാൻ സൈന്യം അതീവ ജാഗ്രതയിലാണ്.

കുവൈത്ത് സിറ്റി: തിങ്കളാഴ്ച പുലർച്ച മുതൽ അർധരാത്രിവരെ കുവൈത്തിന്റെ വ്യോമപരിധിയിൽ കടന്നെത്തിയ ശത്രു വ്യോമ ലക്ഷ്യങ്ങളുടെ മിസൈലുകളും ഡ്രോണുകളും കുവൈത്ത് സായുധസേന വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സൗദ് അബ്ദുലഅസീസ് അൽ-ഒതൈബി അറിയിച്ചു. രാജ്യത്തിന്‍റെ തെക്കൻ ഭാഗത്ത് കണ്ടെത്തിയ 2 ശത്രു ബാലിസ്റ്റിക് മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞ് നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം ഒരു ഡ്രോണും കണ്ടെത്തി ഇത് പ്രതിരോധ സംവിധാനങ്ങൾ തകർത്തതായും അറിയിച്ചു.

രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ ശത്രു ലക്ഷ്യങ്ങളെ തടയുന്നതിനിടെ ഉണ്ടായതാണെന്ന് സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് വ്യക്തമാക്കി. എല്ലാവരും ബന്ധപ്പെട്ട അധികാരികൾ പുറത്തിറക്കുന്ന സുരക്ഷാ നിർദേശങ്ങളും മുൻകരുതൽ മാർഗനിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് ജനറൽ സ്റ്റാഫ് അഭ്യർത്ഥിച്ചു. കുവൈത്ത് സായുധസേന രാജ്യത്തിന്റെ സുരക്ഷയും സ്വാധീനവും സംരക്ഷിക്കാൻ ഉയർന്ന ജാഗ്രതയിൽ തുടരുകയാണെന്നും, രാജ്യത്തിന്റെ സ്ഥിരതയും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കാൻ ഏതു ഭീഷണിയെയും നേരിടാൻ സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.