ഉപയോഗിച്ച വാഹന ഓയിലുകൾ ശേഖരിച്ച് പുതിയ പാക്കറ്റിൽ വില്‍പ്പന; തട്ടിപ്പ് സംഘം പിടിയിൽ

By Web TeamFirst Published Feb 29, 2024, 5:14 PM IST
Highlights

മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിെൻറയും റിയാദ് മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെയാണ് ഇവരെ പിടികൂടിയത്.

റിയാദ്: വാഹനങ്ങളിൽ നിന്നൊഴിവാക്കുന്ന ഓയിലുകൾ ശേഖരിച്ച് പുതിയ പാക്കയ്റ്റുകളിൽ നിറച്ച് വിൽപന നടത്തിവരുന്ന സംഘം പിടിയിലായി. വാണിജ്യ മന്ത്രാലയത്തിെൻറ സൂപ്പർവൈസറി ടീമാണ് പ്രമുഖ ബ്രാൻഡുകളെന്ന വ്യാജേന ഉപയോഗിച്ച ഓയിൽ വിൽപന നടത്തിയ ഏഷ്യക്കാരായ തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. 

മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിെൻറയും റിയാദ് മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെയാണ് ഇവരെ പിടികൂടിയത്. വിൽപനക്ക് തയ്യാറായ 170 ബോട്ടിലുകൾ, നിറയ്ക്കാൻ തയ്യാറാക്കിയ 400 ബോട്ടിലുകൾ, 4,000 തെർമൽ പാക്കേജിങ് ലിഡുകളും സ്റ്റിക്കറുകളും എന്നിവയാണ് പിടികൂടിയത്. പിടിച്ചെടുത്ത എല്ലാ വസ്തുക്കളും ഉപഭോക്താക്കളിലേക്ക് എത്തുന്നത് തടയാനാവശ്യമായ നടപടികൾ മന്ത്രാലയം സ്വീകരിച്ചു. റിയാദിെൻറ മധ്യഭാഗത്ത് നിയമംലംഘിച്ച് പ്രവർത്തിച്ചിരുന്ന കേന്ദ്രത്തിൽ വെച്ചാണ് ഇവ നിർമിച്ചിരുന്നത്. 

Read Also - ഈ വർഷത്തെ റമദാൻ വ്രതാരംഭം എന്നു മുതല്‍? അറിയിച്ച് ഇൻറർനാഷനൽ അസ്ട്രോണമി സെന്‍റര്‍

കേന്ദ്രം പിന്നീട് അടച്ചുപൂട്ടി. നിയന്ത്രണ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും വാണിജ്യ വഞ്ചനക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാനും ഉടമകളെ വിളിച്ചുവരുത്തിയിട്ടുണ്ട്. വാണിജ്യ വഞ്ചന തടത്തിയവർക്കെതിരെ നിയമപരമായ പിഴകൾ പ്രയോഗിക്കുമെന്നും മന്ത്രാലയം പറഞ്ഞു. മൂന്നുവർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും അല്ലെങ്കിൽ രണ്ടും കൂടിയും വാണിജ്യ വഞ്ചന നടത്തുന്നവർക്ക് ശിക്ഷ വ്യവസ്ഥ ചെയ്യുന്നുവെന്നും പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!