
കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി വിപ്ലവകരമായ ചുവടുവെപ്പുമായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് തുക കുറയ്ക്കുകയോ ശമ്പളം വൈകുകയോ ചെയ്താൽ അതിന്റെ കാരണവും കൃത്യമായ തുകയും ഇനി മുതൽ 'സഹേൽ' ആപ്ലിക്കേഷൻ വഴി തൊഴിലാളികളെ നേരിട്ട് അറിയിക്കും. കമ്പനികൾ കൃത്യസമയത്ത് ശമ്പളം ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിയമലംഘനങ്ങൾ തടയാനുമുള്ള കർശന നടപടികളുടെ ഭാഗമായാണ് ഈ പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്കെതിരെ ദയവില്ലാത്ത നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. ശമ്പളം കൃത്യമായി നിക്ഷേപിക്കാത്ത പക്ഷം കമ്പനിയുടെ ഫയലുകൾ ഉടനടി മരവിപ്പിക്കുകയും നിയമലംഘനം പരിഹരിക്കുന്നത് വരെ താൽക്കാലികമായി പ്രവർത്തനം തടയുകയും ചെയ്യും. അതോറിറ്റിയുടെ ഇലക്ട്രോണിക് മോണിറ്ററിംഗ് സംവിധാനം വഴി ശമ്പളത്തിലെ കുറവോ കാലതാമസമോ സ്വയം കണ്ടെത്തുകയും ഇത് തത്സമയം അധികൃതരെ അറിയിക്കുകയും ചെയ്യും. ഇത്തരത്തിൽ ശമ്പളം കുറയുന്ന സാഹചര്യത്തിൽ അതിന്റെ കാരണങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള അറിയിപ്പ് തൊഴിലാളികൾക്ക് സഹേൽ ആപ്പ് വഴി ലഭ്യമാകും.
തൊഴിലാളികളും കമ്പനികളും തമ്മിലുള്ള സുതാര്യത വർധിപ്പിക്കുന്നതിനായി കൂടുതൽ സേവനങ്ങൾ സഹേൽ ആപ്പുമായി ബന്ധിപ്പിക്കാൻ മാൻപവർ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ജോലിക്ക് ഹാജരാകാതിരുന്നാലുള്ള മുന്നറിയിപ്പുകൾ, തൊഴിൽപരമായ മറ്റ് അറിയിപ്പുകൾ എന്നിവയും ഇനി മുതൽ ഈ പ്ലാറ്റ്‌ഫോം വഴി ലഭ്യമാകും. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം തൊഴിൽ വിപണിയിലെ നിയമലംഘനങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുകയാണ് ഈ പുതിയ നീക്കത്തിലൂടെ കുവൈറ്റ് ലക്ഷ്യമിടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam