
ദോഹ: ഖത്തറിലേക്ക് യാത്രയ്‌ക്കൊരുങ്ങുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. യാത്രയ്ക്ക് മുമ്പുള്ള കൊവിഡ് പിസിആര്‍, റാപിഡ് ആന്റിജന്‍ പരിശോധനകള്‍ ഒഴിവാക്കി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. നവംബര്‍ 20ന് ഖത്തറില്‍ ഫിഫ ലോകകപ്പ് ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ അറിയിപ്പ്.
നവംബര്‍ ഒന്നു മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. ഖത്തറിലെ താമസക്കാര്‍ രാജ്യത്ത് എത്തി 24 മണിക്കൂറിനുള്ളില്‍ റാപിഡ് ആന്റിജന്‍ അല്ലെങ്കില്‍ പിസിആര്‍ പരിശോധന നടത്തണമെന്ന നിര്‍ദ്ദേശവും ഒഴിവാക്കി. കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ് വരികയും ജനങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ച് രോഗത്തിനെതിരെ ആരോഗ്യ സുരക്ഷ പാലിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത്. നേരത്തെ 48 മണിക്കൂറിനുള്ളില്‍ കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലം ഹാജരാക്കണമെന്ന് നിര്‍ദ്ദേശം ഉണ്ടായിരുന്നു.
Read More - ലോകകപ്പ് ഫുട്ബോള്‍; ഖത്തറിനെതിരായ പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കി അമീര്‍
സൗദിയില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് 19ന്റെ മറ്റൊരു വകഭേദം കൂടി കണ്ടെത്തി. പബ്ലിക് ഹെല്‍ത്ത് അതോറിറ്റി (വിഖായ)യാണ് ഇക്കാര്യം അറിയിച്ചത്. വളരെ വേഗം വ്യാപിക്കാന്‍ കഴിവുള്ള എക്‌സ് ബിബി (XBB) എന്ന ഒമിക്രോണിന്റെ ഉപ വകഭേദമാണ് രാജ്യത്ത് കണ്ടെത്തിയത്.
കൊവിഡിന്റെ ഏതാനും വകഭേദങ്ങള്‍ ഇപ്പോഴും സൗദി അറേബ്യയിലുണ്ട്. ഒമിക്രോണ്‍ ബിഎ5, ബിഎ2 എന്നിവയാണ് ഭൂരിഭാഗം കൊവിഡ് പോസിറ്റീവ് കേസുകളിലും കാണപ്പെടുന്നത്. ഏതാനും പേരില്‍ എക്‌സ് ബിബിയും സ്ഥിരീകരിച്ചിട്ടുണ്ട്. ശ്വാസകോശ രോഗങ്ങള്‍ രാജ്യത്ത് സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Read More - ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് വിസയില്ലാതെ ഒമാനിലെത്താം
വൈറസ് ബിയാണ് ഭൂരിഭാഗം പേരെയും ബാധിക്കുന്നത്. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയുടെ വകഭേദങ്ങളും കണ്ടുവരുന്നുണ്ട്. ശൈത്യകാലത്ത് വൈറല്‍ പനിയും ശ്വാസകോശ രോഗങ്ങളും കൊവിഡും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും വാക്‌സിനെടുക്കാത്തവരെ രൂക്ഷമായി ബാധിച്ചേക്കുമെന്നും പൊതു ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam