ഒമാനിൽ സ്വദേശിവത്കരണം ശക്തമാക്കുന്നു; ആശങ്കയോടെ പ്രവാസികൾ

By Web TeamFirst Published Jul 5, 2020, 11:12 PM IST
Highlights

മലയാളികളടക്കം നിരവധി പ്രവാസികള്‍ ജോലി ചെയ്തു വരുന്ന വിവിധ മേഖലകളിലാണ് സ്വദേശിവത്കരണം പുരോഗമിച്ചുവരുന്നത്

മസ്‌കറ്റ്: സ്വദേശിവൽക്കരണം ഊര്‍ജിതപ്പെടുത്തി കൊണ്ട് ഒമാൻ മാനവവിഭവശേഷി മന്ത്രാലയം. നിലവിലെ പതിനൊന്ന് തസ്തികകൾ കൂടി സ്വദേശിവൽക്കരിക്കുന്നു. ഇതുമൂലം ഒമാനിലുള്ള നൂറു കണക്കിന്‌ പ്രവാസികൾക്ക് നാട്ടിലേക്കു മടങ്ങേണ്ടി വരും.

ഹോസ്റ്റൽ സൂപ്പർവൈസർ, സൈക്കോളജിസ്റ്റ്‌, സാമൂഹ്യശാസ്ത്ര വിദഗ്ദ്ധൻ തുടങ്ങി 11 തസ്തികള്‍ സ്വദേശിവൽക്കരിച്ച് കൊണ്ടാണ് ഒമാൻ മാനവവിഭവശേഷി മന്ത്രാലയം ഇന്ന് വിജ്ഞാപനമിറക്കിയത്. സ്വദേശികൾക്ക് രാജ്യത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടാണ് മന്ത്രാലയത്തിന്റെ ഈ തീരുമാനം. ഈ തസ്തികയിൽ തൊഴിൽ ചെയ്തുവരുന്ന വിദേശികൾ വിസ കാലാവധി കഴിയുമ്പോൾ രാജ്യം വിട്ടുപോകണമെന്നാണ് മന്ത്രാലയത്തിന്റെ കർശന നിര്‍ദേശം.

കാലാവധി പൂർത്തീകരിക്കുന്ന ഈ വിസകൾ പുതുക്കി നല്കുകയില്ലെന്നും വിശദീകരണം കുറിപ്പിൽ പറയുന്നു. ഒമാനിലെ മത്സ്യബന്ധന, ഖനന മേഖലകളിലും സ്വദേശിവൽക്കരണം ശക്തമാക്കുന്നു. നിലവിൽ ഈ മേഖലകളിൽ 15 % മാണ് സ്വദേശിവത്കരണ തോത്. ഇത് 35 ശതമാനമായി ഉയർത്തുവാനും മന്ത്രാലയം നടപടികൾ ആരംഭിച്ചുകഴിഞ്ഞു.

വിനോദസഞ്ചാര മേഖലയിൽ സ്വദേശിവത്കരണം ഈ വര്‍ഷം 44.1 ശതമാനം പാലിക്കണമെന്നാണ് സർക്കാർ തീരുമാനം. ചരക്കുനീക്ക രംഗത്ത് 20 ശതമാനവും വ്യവസായ മേഖലയില്‍ 35 ശതമാനവും സ്വദേശിവത്കരണമാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. മലയാളികളടക്കം നിരവധി പ്രവാസികള്‍ ജോലി ചെയ്തു വരുന്ന വിവിധ മേഖലകളിലാണ് സ്വദേശിവത്കരണം പുരോഗമിച്ചുവരുന്നത്. 

Read more: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ഒമാനില്‍ മരിച്ചു

click me!