സൗദി അറേബ്യയിൽ ആയുർദൈർഘ്യം 79.7 വയസായി വർധിച്ചു. റോഡപകട മരണങ്ങളിൽ 60 ശതമാനം കുറവുണ്ടായി. ആയുർദൈർഘ്യം 2016-ൽ 74 വർഷമായിരുന്നത് ഇപ്പോൾ 79.7 വർഷമായി ഉയർന്നു.

റിയാദ്: സൗദി അറേബ്യയുടെ പൊതുജനാരോഗ്യ മേഖലയിൽ വിപ്ലവകരമായ മുന്നേറ്റമെന്ന് ആരോഗ്യ മന്ത്രി ഫഹദ് അൽജലാജൽ. രാജ്യത്തെ ശരാശരി ആയുർദൈർഘ്യം 79.7 വർഷമായി ഉയർന്നതായും റോഡപകട മരണങ്ങളിൽ 60 ശതമാനം കുറവുണ്ടായതായും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ പരിവർത്തന പദ്ധതിയുടെ പുതിയ ഘട്ടത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു മന്ത്രി.

ആയുർദൈർഘ്യം 2016-ൽ 74 വർഷമായിരുന്നത് ഇപ്പോൾ 79.7 വർഷമായി ഉയർന്നു. റോഡ് അപകടങ്ങൾ 60 ശതമാനമായി കുറഞ്ഞു. പകർച്ചവ്യാധികൾ 50 ശതമാനവും കുറഞ്ഞു. വിട്ടുമാറാത്ത രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണത്തിൽ 40 ശതമാണ് കുറവ്. പലതരത്തിൽ പരിക്കുകളേക്കുന്ന കേസുകൾ 30 ശതമാനമായും കുറഞ്ഞു. ‘ആരോഗ്യ പരിവർത്തന പദ്ധതികളിലൂടെ ഒരു പൗരൻ രോഗാവസ്ഥയിൽ കഴിയേണ്ടി വരുന്ന ശരാശരി കാലയളവിൽ മൂന്ന് വർഷത്തെ കുറവുണ്ടാക്കാൻ സാധിച്ചു. ഇത് പ്രതിരോധ ആരോഗ്യ മേഖലയിലെ വലിയ വിജയമാണ്’ -ആരോഗ്യ മന്ത്രി വ്യക്തമാക്കി. സൗദിയിലെ ആരോഗ്യ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിെൻറ ഭാഗമായി ‘ഹെൽത്ത് ഹോൾഡിങ് കമ്പനി’യുടെ പ്രവർത്തനം വിപുലീകരിച്ചു.